വടക്കൻ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ തലശ്ശേരി-മാഹി ബൈപ്പാസിന്റെ നിർമാണം അടുത്തമാസം തുടങ്ങാനിരിക്കേ ഭൂമിയേറ്റെടുക്കല്‍ വൈകുന്നു. മാഹി, അഴിയൂർ പ്രദേശങ്ങളിലാണ് ഭൂമി ഏറ്റെടുക്കൽ വൈകുന്നത്. ഈമാസം മൂപ്പത്തിയൊന്നിന് പുതുച്ചേരി മുഖ്യമന്ത്രി ദേശീയപാത അധികൃതരുമായി നടത്തുന്ന ചർച്ചയിൽ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാഹിയിലെ ജനങ്ങള്‍.
നാല് പതിറ്റാണ്ടായി ബൈപ്പാസിനുവേണ്ടി ജനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ഒടുവിൽ നിർമാണം തുടങ്ങാൻ കേന്ദ്രസർക്കാർ പച്ചെക്കൊടിയും വീശി. എങ്കിലും മാഹിയിലും കോഴിക്കോട് ജില്ലയിലെ അഴിയൂരിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിലനിർണയംപോലും ഇതുവരെ പൂർത്തികരിക്കാനായിട്ടില്ല. ദേശീയപാത അധികൃതർ തടസം നിൽക്കുന്നതാണ് കാരണം. മാഹിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പുതുച്ചേരി മുഖ്യമന്ത്രി ഈമാസം അവസാനം ദോശീപാത അധികൃതരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
എന്നാൽ അഴിയൂരിലെ സ്ഥലമേറ്റെടുക്കൽ എങ്ങുമെത്തിയിട്ടില്ല. നഷ്ടപരിഹാരത്തുക തീരുമാനിക്കുന്ന നടപടികളും ചുവപ്പുനാടയിലാണ്. മുഴപ്പിലങ്ങാട് നിന്നാണ് ബൈപ്പാസ് ആരംഭിക്കുന്നത്. നിലവിൽ ഭൂമി ഏറ്റെടുത്ത കണ്ണൂർ ജില്ലയിൽ നിർമാണം തുടങ്ങാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.