പാലക്കാട് തൃത്താല പറക്കുളം ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അധ്യാപകർക്കായി നിർമിച്ച താമസകേന്ദ്രങ്ങൾ കാടുകയറി നശിക്കുന്നു. വെളളമില്ലെന്ന കാരണത്താൽ പതിമൂന്നുവർഷമായി പതിനേഴ് വീടുകൾ ഉപയോഗിച്ചിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ സാമൂഹികവിരുദ്ധരുടെ താവളമാണ്. അധ്യാപകർക്ക് താമസിക്കാനായി നിർമിച്ച പതിനേഴ് വീടുകൾ തകർച്ചയുടെ വക്കിലാണ്. ജനൽച്ചില്ലുകൾ മിക്കതും പൊട്ടിച്ചു. കാടുമൂടി ഇഴജന്തുക്കളുടെ ശല്യം.വെളളമില്ലെന്ന കാരണത്താലാണ് 2004 മുതൽ ഇവിടെ ആരും താമസിക്കാത്തത്.
സർക്കാർ പണം ചെലവഴിച്ച് കെട്ടിടങ്ങൾ നിർമിച്ച പട്ടികജാതിവകുപ്പിലെ ഉദ്യോഗസ്ഥർക്ക് കുടിവെളള പ്രശ്നം പരിഹരിക്കാൻ താൽപര്യമില്ല. മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലേക്ക് കരാറുകാർ മുഖേന ലോറിയിലാണ് വെളളം എത്തിക്കുന്നത്. തൃതലപഞ്ചായത്തിന്റെ കുടിവെളള പദ്ധതികളോ, കുഴൽ കിണറുകളോ സ്ഥാപിച്ച് കുടിവെളളപ്രശ്നം പരിഹരിക്കാം. എന്നാൽ ഇതിനൊന്നും തയ്യാറാകാതെ എല്ലാം ഇപ്പം ശരിയാകുമെന്ന മറുപടിയാണ് സ്കൂൾ അധികൃതരും നൽകുന്നത്.