ഒറ്റപ്പെട്ടുപോയവരുടെ പുനരധിവാസത്തിനായി വയനാട് തിരുനെല്ലിയിൽ രണ്ടരദശാബ്ദം മുന്‍പ് നിർമിച്ച കെട്ടിടം പ്രവർത്തനം തുടങ്ങാതെ നശിക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം മറ്റെന്തിനെങ്കിലും ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏകാകിനികളായ അമ്മമാർക്കു വേണ്ടിയുള്ള ഇടം എന്ന പേരിട്ട് 1992 ലാണ് കെട്ടിടം പണികഴിപ്പിച്ചത്.
ആദിവാസി ഊരുകളിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുകയായിരുന്നു ലക്ഷ്യം. എംപി വികസന ഫണ്ടുപയോഗിച്ചായിരുന്നു കെട്ടിടം പണി കഴിപ്പിച്ചത്. തൊഴിലെടുക്കാനുള്ള സംവിധാനങ്ങളും മുറികളും ഒരുക്കിയിരുന്നു. പിന്നീട് നടപടികളൊന്നുമുണ്ടായിട്ടില്ല. മറ്റ് ജനകീയാവശ്യങ്ങൾക്ക് ഈ കെട്ടിടം ഉപയോഗപ്പെടുത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
തിരുനെല്ലിയിലെ ആയുർവേദ ഡിസ്പെൻസറി സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വായനാശാലയോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. അംഗനവാടികളുടെയും സ്ഥിതി സമാനമാണ്. അക്ഷയകേന്ദ്രത്തിന്റെ സേവനം ലഭിക്കണമെങ്കിൽ കിലോമീറ്ററുകൾ അകലെയുള്ള കാട്ടിക്കുളത്തെത്തണം. ഇത്തരം അപര്യാപ്തതകൾ ഉള്ളപ്പോഴാണ് ലക്ഷക്കണക്കിന് രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടം ഉപയോഗപ്പെടുത്താതെ നശിക്കുന്നത്.