കാസർകോട്∙ കണ്ണാടിയില്ലാതെ (റിയർ മിറർ) ഇരുചക്രവുമായി നഗരത്തിലെത്തിയാൽ പൊലീസിന്റെ പിടിയിലാവും. ഒപ്പം വൻതുക പിഴ ചുമത്തുന്നതോടൊപ്പം കണ്ണാടി ഘടിപ്പിക്കാതെ വാഹനവും നൽകില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഇരുനൂറിലേറെ ഇരുചക്രവാഹനങ്ങളാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. ഇങ്ങനെ പിടികൂടിയ വാഹനങ്ങൾ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതോടൊപ്പം കണ്ണാടിയില്ലാതെ ഓടിയതിനു പിഴ ചുമത്തും. ഇതിനു പുറമെ മെക്കാനിക്കിനെ കൊണ്ടുവന്ന് സ്റ്റേഷൻ പരിസരത്തുവച്ച് തന്നെ കണ്ണാടി ഉറപ്പിക്കണം.
എന്നാൽ മാത്രമേ വണ്ടി വിട്ടു കൊടുക്കുകയുള്ളു. റോഡിൽ കുണ്ടും കുഴിയുമുള്ളതിനാൽ ഇരുചക്രവാഹനങ്ങൾ ഇടത്തോട്ടും വലത്തോട്ടും തിരിക്കുന്നത് അപകടത്തിനിടയാക്കുന്നതായും കണ്ണാടിയില്ലാത്തതിനാൽ പിറകിൽ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാറില്ലെന്നും പലപ്പോഴും അപകടത്തിന് ഇതു വഴിവയ്ക്കുന്നതായും ട്രാഫിക് എസ്ഐ പി.എ.ശശികുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രഗിരി ജംക‍്ഷനിൽനിന്ന് ഇന്നലെ ഒട്ടേറെ ബൈക്കുകൾ പിടികൂടി.