മലയോര ഹൈവേയുടെ ഭാഗമായ ഒരു റോഡിന്റെ ഒന്നരകിലോമീറ്റർ ദൂരത്തെ ടാറിങ് ജോലികൾ പത്തുമാസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. കാസർകോട് ചിറ്റാരിക്കലിലെ നല്ലോംപുഴയിൽ നിന്ന് ഇരുപത്തിയഞ്ചുവരെയുള്ള റോഡിനാണ് ഈ ദുർഗതി. ചളിക്കുളമായ റോഡിലൂടെ കാൽനടയാത്രപോലും സാധ്യമല്ല. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവെയിൽ ഉൾപ്പെടുന്ന ഒരു റോഡിന്റെ അവസ്ഥയാണിത്. മഴ ശക്തിയായാൽ റോഡ് ചെളിക്കുളമാവും.
കഴിഞ്ഞ യുഡിഎഫ് സർക്കാർ റോഡുവികസനത്തിന് മൂന്നു കോടി രൂപ അനുവദിച്ചു. ഒക്ടോബറിൽ നിർമാണമാരംഭിച്ചു. റോഡ് കിളച്ച് സോളിംങ് നടത്തി. പത്തുമാസം കൊണ്ടു ചെയ്തത് ഇത്രമാത്രം. നിർമാണ സമഗ്രികൾ കിട്ടാനില്ലെന്ന മുട്ടുന്യായം പറഞ്ഞാണ് അധികൃതർ ജോലികൾ നീട്ടിക്കൊണ്ടു പോകുന്നത്. എല്ലാം ഉടൻ ശരിയാക്കാം എന്നാണ് പരാതികൾക്കുള്ള ബന്ധപ്പെട്ടവരുടെ മറുപടി.