ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴക്ക് പകരം ബോധവൽക്കരണവുമായി പൊലീസ്. അപകടത്തിന്റെ തോതനുസരിച്ച് ക്ലാസിന്റെ ദൈർഘ്യം കൂടും. വാഹനാപകടങ്ങളും മരണസംഖ്യയും കൂടുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിൽ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ പദ്ധതിയ്ക്ക് തുടക്കമായത്.
അശ്രദ്ധയിൽ വാഹനമോടിച്ചാൽ പിഴ നൽകി യാത്രതുടരാമെന്ന രീതി മാറി. പിഴയ്ക്കു പകരം ഒരാഴ്ചയിലധികം നീളുന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കേണ്ടി വരും. ധനനഷ്ടത്തിന് പകരം സമയനഷ്ടം പലരെയും കൂടുതൽ ശ്രദ്ധയുള്ള ഡ്രൈവർമാരാക്കുമെന്നാണ് പൊലീസ് കരുതുന്നത്.
പിഴവിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കും പരിശീലന കാലയളവ് നിശ്ചയിക്കുക. കോഴിക്കോട് ട്രാഫിക് പൊലീസ് സ്റ്റേ·ഷനിലും മോട്ടോർ വാഹനവകുപ്പ് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും ക്ലാസ് നൽകും. പങ്കെടുക്കാതെ വീട്ടിലിരിക്കാമെന്ന് കരുതിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള അറിയിപ്പുകൾ വീട്ടിലെത്തും. പൊലീസിന് സഹായവുമായി സ്റ്റുഡന്റ്സ് പൊലീസ് കഡറ്റുകളും ബോധവൽക്കരണത്തിൽ പങ്കെടുക്കുന്നുണ്ട്.