നാടെങ്ങും റിബേറ്റും വിലക്കിഴിവുമായി ഓണവിപണി സജീവമാകുമ്പോള്‍ ലക്ഷങ്ങളുടെ റിബേറ്റ് കുടിശിഖ കിട്ടാതെ കൈത്തറി സഹകരണ സംഘങ്ങള്‍. പ്രധാന സംഘങ്ങളില്‍ നിന്നുപോലും ഓണത്തിനായി തുണിത്തരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ മനസുവച്ചില്ല. ചെറുകിട സഹകരണ സംഘങ്ങളെ സഹായിച്ചുള്ള ഓണവിപണിയെന്ന പ്രഖ്യാപനമാണ് പാളിയത്.
ഈ ജോലിത്തിരക്ക് ഓണവിപണിയില്‍ കൈത്തറിത്തുണിത്തരങ്ങളെത്തിക്കാനുള്ള ശ്രമമെന്ന് കരുതിയെങ്കില്‍ തെറ്റി. നാല്‍പതിലധികം തൊഴിലാളികളുള്ള സര്‍ക്കാര്‍ നിയന്ത്രിത സഹകരണ സംഘത്തിന് ഓണത്തിന് ഒരു തോര്‍ത്തുമുണ്ടിന്റെ ഓര്‍ഡര്‍ പോലും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. നേരത്തെ കിട്ടിയ സ്കൂള്‍ യൂണിഫോമിന്റെ അവശേഷിക്കുന്ന ജോലികള്‍ തീര്‍ക്കുകയാണിവര്‍.
ഓരോ ആഘോഷവേളയിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന റിബേറ്റില്‍ കുരുങ്ങുന്നത് സംഘം നടത്തിപ്പുകാരാണ്. വര്‍ഷങ്ങളായുള്ള കുടിശിഖയിനത്തില്‍ ലക്ഷങ്ങളാണ് കിട്ടാനുള്ളത്.
സര്‍ക്കാര്‍ നിയന്ത്രിത മേളകളിലും മുന്തിയ കമ്പനികളുടെ തുണിത്തരങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്നതാണ് ചെറുകിട കൈത്തറി യൂണിറ്റുകളെ പ്രതിസന്ധിയിലാക്കുന്നത്. മികച്ച ഉല്‍പ്പന്നങ്ങള്‍ കൈമുതലായുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ ഈ ഓണക്കാലത്തും ഇവര്‍ക്ക് അരവയറുണ്ണേണ്ടിവരും.