ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ കാസർകോട് അമ്പലത്തറയിലെ പൊതുമൈതാനം ഉൾപ്പെടുത്തിയ സർക്കാർ നടപടിയിൽ നാട്ടുകാരുടെ പ്രതിഷേധം. മൈതാനം ഭൂരഹിതർക്ക് പതിച്ചുകൊടുക്കാൻ തീരുമാനിച്ചതോടെയാണ് എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തിയത്. അമ്പലത്തറ ഉദയംപാറയിലെ ഈ പത്തേക്കർ സ്ഥലമാണ് വർഷങ്ങളായി ഇന്നാട്ടുകാർ പൊതുമൈതാനമായി ഉപയോഗിക്കുന്നത്.ഒരുപാട് തലമുറകൾ കളിച്ചുവളർന്ന കളിയിടമാണ് ഈ മൈതാനം.
പുല്ലൂർ വില്ലേജിലെ സർവേനമ്പർ 376ൽ ഉൾപ്പെട്ട ഭൂമി പൊതു ആവശ്യങ്ങൾക്കായി നീക്കിവച്ചതാണെന്ന് നാട്ടുകാർ പറയുന്നു. മൈതാനമുൾപ്പെടുന്ന സ്ഥലം ഭൂരഹിതരായ 320 പേർക്കു പതിച്ചു കൊടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. അമ്പലത്തറയിലെയും സമീപ പ്രദേശങ്ങളിലേയും നൂറുകണക്കിന് കുട്ടികൾ അവധിദിവസങ്ങളിൽ ഈ മൈതാനത്ത് എത്താറുണ്ട്.
എന്നാൽ ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്ന് പോയശേഷം ഇവിടുത്തെ ആരവങ്ങളും ഒഴിഞ്ഞു. തീരുമാനത്തിനെതിരെ റവന്യൂ മന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മൈതാനം സംരക്ഷിക്കാൻ ജനകീയ കർമസമിതിയും നാട്ടുകാർ രൂപീകരിച്ചു.ഈ കളിയിടം തിരിച്ചു പിടിക്കാൻ ഏതറ്റം വരെയും പോകനാണ് പ്രദേശവാസികളുടെ തീരുമനം.