നൻമ സ്റ്റോറുകൾ വഴി വിൽപനയ്ക്ക് സൂക്ഷിച്ച ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറി സാധനങ്ങളും നശിച്ച നിലയിൽ. നൻമ സ്റ്റോറുകൾ പൂട്ടിയതോടെ മലപ്പുറം കൊളപ്പറമ്പിലെ വെയർഹൗസുകളിലാണ് സാധനങ്ങൾ കേടായ നിലയിൽ കെട്ടിക്കിടക്കുന്നത്. വെയർഹൗസിനുളളിൽ ഉപയോഗശൂന്യമായ നിലയിൽ കുന്നുകൂടി കിടക്കുന്ന ഭക്ഷ്യവസ്തുക്കളാണിത്. ചാക്കുകളിലാക്കിയ ലോഡു കണക്കിന് അരി, ഗോതമ്പ്, മമ്പയർ, നിലക്കടല, ചെറുപയർ തുടങ്ങിയ സാധനങ്ങളെല്ലാം പുഴുവരിച്ച് നശിച്ച നിലയിലാണ്.
പാൽപൊടി, ബിസ്ക്കറ്റ്, സോപ്പുപൊടി പാക്കറ്റുകളും വിലയേറിയ സ്റ്റേഷനറി സാധനങ്ങളുമാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഉപയോഗശൂന്യമായത്. ജില്ലയിലെ നൻമ സ്റ്റോറുകൾ പൂട്ടിയതോടെയാണ് വെയർഹൗസ് അനാഥമായത്. വെയർഹൗസിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ മറ്റു സർക്കാർ ഏജൻസികൾ വഴി വിൽപനക്ക് എത്തിക്കാനുളള വിവേകവുമുണ്ടായില്ല.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്തതയിലുളള അഞ്ച് വെയർഹൗസുകളിലായാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. എലിയും പുഴുക്കളും നിറഞ്ഞ ഗോഡൗൺ ഒഴിഞ്ഞു കൊടുക്കണമെന്ന് പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.