ഗൂഡല്ലൂരിൽ വൈദ്യുതാഘാതമേറ്റ് രണ്ട് കാട്ടാനകൾ ചരിഞ്ഞു. കവുങ്ങിൻ തോട്ടത്തിലിറങ്ങിയ കാട്ടാനകളാണ് അപകടത്തിൽപെട്ടത്. സംഭവസ്ഥലത്ത് മണിക്കൂറുകളോളം ആനക്കൂട്ടം നിലയുറപ്പിച്ചെങ്കിലും പിന്നീട് വനത്തിലേക്ക് പിൻവാങ്ങി.
ദേവർഷോലയ്ക്കടുത്ത് നെല്ലിക്കുന്ന് പുത്തൂർവയലിലാണ് കാട്ടാനകൾ അപകടത്തിൽപെട്ടത്. ഇലട്രിക് ലൈനിലേക്ക് കവുങ്ങ് പിഴുത് മറിച്ചിട്ടപ്പോഴാണ് ഷോക്കേറ്റത്. ലൈൻ പൊട്ടിവീണിരുന്നു. കൊമ്പനാനയും പിടിയാനയുമാണ് ചരിഞ്ഞത്. കുട്ടിയാനയുടെ അലർച്ച കേട്ടാണ് നാട്ടുകാർ തടിച്ചുകൂടിയത്. മൂന്നുവയസുതോന്നിക്കുന്ന കുട്ടിയാന മണിക്കൂറുകളോളം സംഭവസ്ഥലത്തു നിന്നു.
പിന്നീട് വനത്തിൽ നിന്നും വന്ന മറ്റൊരു ആനക്കൂട്ടം ഇതിനെ കൂടെക്കൂട്ടി. ആനക്കൂട്ടവും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പിന്നീട് പടക്കം പൊട്ടിച്ചാണ് കാട്ടിലേക്ക് തിരിച്ചുകയറ്റിയത്. സ്ഥിരമായി ആനയിറങ്ങുന്ന മേഖലകൂടിയാണിത്. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്ക്കരിച്ചു. അപകടത്തെക്കുറിച്ച് വൈദ്യുതിവകുപ്പും അന്വേഷണം തുടങ്ങി.