അംഗങ്ങളുടെ കുറൂമാറ്റവും, അഴിമതിയാരോപണങ്ങളും കൊണ്ട് ശ്രദ്ധനേടിയ വയനാട് പനമരം പഞ്ചായത്ത് ഭരണസാരഥ്യം ഏഴുവർഷത്തിനു ശേഷം എൽ.ഡി.എഫിന്. രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് പ്രതിനിധി സീന സാജൻ പ്രസിഡൻറായി.
ടൗണിലെ ബവ്കോ മദ്യശാല മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഭരണമാറ്റത്തിന് വഴിയൊരുക്കിയത്.
ഭരണസമിതിയിൽ വൈസ് പ്രസിഡൻറായിരുന്ന സി.എം.പി. ജില്ലാ സെക്രട്ടറി, ടി മോഹനൻ, യു.ഡി.എഫ് സ്വതന്ത്രയായ സീന സാജൻ എന്നിവർ മദ്യശാല വിവാദത്തിൽ എൽ.ഡി.എഫിനൊപ്പം ചേർന്നു. ജനവാസ കേന്ദ്രത്തിലുള്ള മദ്യശാലയ്ക്ക് അനുകൂലമായ നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്.
തുടർന്ന് എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഒരംഗത്തിൻറെ ഭൂരിപക്ഷത്തിൽ പാസായി. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 12 വോട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായ സീനസാജനും 10 വോട്ട് യു.ഡി.എഫിനും ലഭിച്ചു.
നേരത്തെ മദ്യശാല വിഷയത്തിൽ കൂറുമാറിയ സി.എം.പി ജില്ലാ സെക്രട്ടറി പക്ഷെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ഏഴുവർഷത്തിനും ശേഷമാണ് എൽ.ഡി.എഫ് പനമരം പഞ്ചായത്ത് തിരിച്ചുപിടിക്കുന്നത്.
രാഷ്ട്രീയനേട്ടത്തിനും സാമ്പത്തികലാഭത്തിനും വേണ്ടി എൽ.ഡി.എഫ് ധാർമികതകൾ ലംഘിച്ചു എന്ന് യു.ഡി.എഫ് ആരോപിച്ചു.