മലപ്പുറം കൊണ്ടോട്ടിയിൽ നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന മൽസ്യ വിതരണ മാർക്കറ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. കരാറുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഭാഗികമായാണ് മാർക്കറ്റിന്‍റെ പ്രവര്‍ത്തനം. പ്രശ്നപരിഹാരത്തിന് നഗരസഭ ഇടപെടുന്നില്ലെന്നാണ് മാർക്കറ്റിലെ തൊഴിലാളികളുടെ പരാതി.
മാർക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട പുതിയതും പഴയതുമായ കരാറുകാർ തമ്മിലുള്ള പ്രശ്നമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.തർക്കത്തിൽ കോടതി ഇടപെടുകയും പൊലിസ് സംരക്ഷണത്തിൽ പുതിയ കരാറുകാർക്ക് മാർക്കറ്റ് പ്രവർത്തിപ്പിക്കാൻ നിർദേശവും നൽകി.എന്നാൽ കരാറുകാർക്ക് ഇതുവരെ മാർക്കറ്റിനകത്ത് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കൊണ്ടോട്ടി നഗരസഭയുടേയും സ്വകാര്യ വ്യക്തിയുടേയും ഭൂമിയിലാണ് മാർക്കറ്റുള്ളത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള മൽസ്യ സംസ്കരണ യൂണിറ്റ് പുതിയ കരാറുകാർക്ക് നൽകില്ലെന്നാണ് പഴയ കരാറുകാർ പറയുന്നത്.
മൽസ്യ മാർക്കറ്റിന്റെ പ്രവർത്തനം ഭാഗികമായതോടെ രണ്ട് കരാറുകാർക്കു കീഴിൽ ജോലി ചെയ്യുന്ന ആയിരത്തോളം മൽസ്യത്തൊഴിലാളികളും ആശങ്കയിലാണ്.