കാസർകോട് മാവുങ്കലിലെ സിപിഎം.ബിജെപി സംഘർഷം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും. ജില്ലാ കലക്ടർ കെ.ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി സമാധന യോഗത്തിലാണ് തീരുമാനം.
സ്വതന്ത്ര്യദിനത്തിൽ മാവുങ്കലിൽ ഉണ്ടായ സി.പി.എം. ബി.ജെ.പി സംഘർഷത്തിൽ ഇരുപക്ഷത്തും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി യോഗത്തിൽ അറിയിച്ചു. പൊലീസ് പക്ഷപാദപരമായി പെരുമാറുന്നു എന്നതായിരുന്നു ബിജെപിയുടെ ആരോപണം. പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ധാരണയായി. സമാധാന ശ്രമങ്ങളുമങ്ങൾക്ക് കക്ഷി നേതാക്കൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ജില്ലയിൽ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് നിൽക്കാൻ യോഗത്തിൽ തീരുമാനിച്ചു. പ്രദേശികമായുണ്ടാകുന്ന പ്രശ്നങ്ങൾ മുതിർന്ന നേതാക്കൾ ഇടപെട്ട് ഉടൻ തന്നെ പരിഹരിക്കണമെന്നും നിർദ്ദേശമുണ്ടായി.
പ്രകടനങ്ങൾക്ക് തുറന്ന വാഹനത്തിൽ പ്രവർത്തകരെ എത്തിക്കുന്നത് നിയന്ത്രിക്കാനും ധാരണയായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾക്ക് പുറമെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സമാധാന യോഗത്തിൽ പങ്കെടുത്തു.