പാലക്കാട് തൃത്താല പറക്കുളത്ത് കുടിവെളള പദ്ധതിയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. മൂന്നു പഞ്ചായത്തുകളിലേക്ക് വെളളം നൽകുവാൻ നാൽപതു കോടി രൂപ ചെലവിൽ ജലഅതോറിറ്റി നടപ്പാക്കുന്ന പദ്ധതിയിലാണ് മെല്ലപ്പോക്ക്.
ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് ജലസംഭരണിയിൽ കിണറുകളുടേയും ജലശുദ്ധീകരണ പ്ലാന്റിന്റെയും നിർമാണം നേരത്തെ പൂർത്തിയായിരുന്നു. 400 എം.എം പൈപ്പുലൈനുകളും സ്ഥാപിച്ചു. എന്നാൽ മറ്റ് അനുബന്ധപ്രവൃത്തികളുടെ നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. ആറു ലക്ഷം ലീറ്റർ വെളളം സംഭരിക്കുവാൻ ശേഷിയുള്ളതാണ് ജലസംഭരണി.
ആനക്കര, പട്ടിത്തറ, കപ്പൂർ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുളളതാണ് പദ്ധതി. മൂന്നു മാസത്തിനകം പദ്ധതി കമ്മീഷൻ ചെയ്യുമെന്നായിരുന്നു കഴിഞ്ഞ വർഷം ജലഅതോറിറ്റി പറഞ്ഞിരുന്നത്. എന്നാൽ മാസങ്ങളേറെ കഴിഞ്ഞിട്ടും കുടിവെളളം ലഭ്യമാക്കുന്ന നടപടികൾ ഉണ്ടായിട്ടില്ല.