സുനാമിയിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ കോടികൾ ചെലവിട്ട് നിർമിച്ച സുരക്ഷിതവീടുകൾ കൈമാറാൻ നടപടിയില്ല. വർഷങ്ങൾക്ക് മുൻപ് പണിതീർത്ത 25 വീടുകൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. അർഹരായ കുടുംബങ്ങളെ കണ്ടെത്താനാകാത്തതാണ് തടസമായിപ്പറയുന്നത്.
തുവപ്പാറയിലെ ഒരേക്കറിലാണ് മൂന്നരക്കോടി ചെലവിൽ 25 സുരക്ഷിത വീടുകളൊരുക്കിയത്. തീരത്ത് നിന്ന് അധികം അകലെയല്ലാത്തതിനാൽ മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇത് പ്രയോജനമായിരുന്നു. വിതരണം വൈകിയതിനാൽ വീടിന് സമീപം കാടുമൂടി. ജനൽച്ചില്ലുകൾ തകർത്ത് വൈദ്യുതോപകരണങ്ങളും ഫർണിച്ചറുകളും കള്ളൻമാർ കടത്തി. രാത്രിയിൽ സമൂഹവിരുദ്ധരുടെ താവളമാണ്. മിനുക്കുപണി നടത്തിയാൽ വീട് വിതരണം ചെയ്യാൻ കഴിയുന്ന സാഹചര്യമാണുള്ളത്. നടപടി വൈകുകയാണ്. 25 വീടുകൾ കൈമാറുന്നതിന് റവന്യൂവകുപ്പ് 73 പേരുടെ പട്ടിക തയാറാക്കി. പട്ടികയിലിടം നേടിയവരിൽക്കൂടുതൽ അനർഹരെന്ന് കണ്ടെത്തിയതോടെ റദ്ദാക്കി. പുതിയ താമസക്കാരെത്തുമ്പോൾ പ്രദേശവാസികൾക്കും ചില ആശങ്കകളുണ്ട്.
കുടിവെള്ളത്തിന് മറ്റ് ഉറവിടങ്ങൾ കണ്ടെത്തുമെന്ന പ്രഖ്യാപനം വൈകുകയാണ്. അർഹരായവരെക്കണ്ടെത്തി വേഗത്തിൽ വീടുകൾ കൈമാറുന്നതിനുള്ള നടപടിയില്ലെങ്കിൽ മറ്റൊരു സുനാമി പുനരധിവാസ പദ്ധതികൂടി നടപ്പാക്കേണ്ടിവരും.