കാസർകോട് പാറമ്മലിൽ ക്ഷേത്ര നവീകരണത്തിനിടെ പുരാവസ്തു ശേഖരം ലഭിച്ചു. പാറമ്മൽ ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് പത്തൊൻപതാം നൂറ്റാണ്ടിലെ ചെമ്പ് നാണയങ്ങളും, വെള്ളോടിൽ തീർത്ത വിളക്കുകളും ലഭിച്ചത്.
ക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചെമ്പുപാളികൾക്കിടയിൽ നിന്നാണ് നാണയങ്ങൾ ലഭിച്ചത്. പാളികൾ കൃത്യമായി ഉറപ്പിക്കുന്നതിനാണ് ഈ ചെമ്പ് നാണയങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. വിശദമായ പരിശോധനയിൽ1835ൽ ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ നാണയങ്ങളാണെന്ന് വ്യക്തമായി.
മുഖാമുഖം നോക്കി നിൽക്കുന്ന രണ്ടു സിംഹങ്ങളും നടുവിലായി ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ പതാകയും മുദ്രണം ചെയ്തിതിട്ടുണ്ട്. റുപിയ എന്ന് പേര്‍ഷ്യന്‍ ഭാഷയിലും ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു.
ചുറ്റമ്പലത്തിന് സമീപം കുഴിയെടുക്കുന്നതിനിടയിൽ പുരാതനമായ നിലവിളക്ക്,തൂക്കുവിളക്ക്, പൂജയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയും ലഭിച്ചു. എല്ലാം വെള്ളോടിൽ തീർത്തവയാണ്. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പുരാവസ്തുക്കൾ കൃത്യമായി സംരക്ഷിക്കാനാണ് ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനം