വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ നാദാപുരത്തുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കല്ലാച്ചി സ്വദേശി ഷൈജേഷാണ് പിടിയിലായത്. രണ്ട് സിപിഎം പ്രവർത്തകരും രണ്ട് എംഎസ്എഫ് പ്രവർത്തകരും നാദാപുരം പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. പന്ത്രണ്ടുപേർ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
നാദാപുരം, കല്ലാച്ചി മേഖലയിലുള്ള സിപിഎം, ഡിവൈഎഫ്ഐ, എംഎസ്എഫ് പ്രവർത്തകരാണ് നിരീക്ഷണത്തിലുള്ളത്. കസ്റ്റഡിയിലുള്ളവരും നാദാപുരം സ്വദേശികളാണ്. ബോംബേറുണ്ടായ വാണിയൂർ റോഡിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ആഹ്ലാദപ്രകടനത്തിനിടെ പ്രവർത്തകർ പകർത്തിയ മൊബൈൽ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. കല്ലാച്ചി എം.ഇ.ടി കോളജിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള എംഎസ്എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു കഴിഞ്ഞദിവസത്തെ സംഘർഷം. പ്രദേശിക സിപിഎം നേതാവും എംഎസ്എഫ് പ്രവർത്തകരും തമ്മിൽ പ്രകടനത്തിനിടെ തർക്കമുണ്ടായി. ഇരുചക്രവാഹനം ബോധപൂർവം നേതാവിന്റെ കാലിലേയ്ക്ക് എംഎസ്എഫ് പ്രവർത്തകർ ഇടിച്ചുകയറ്റിയെന്നാണ് പരാതി. ഇത് ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതോടെ വാണിയൂരിൽ വച്ച് ബോംബേറുണ്ടായി. സംഘർഷത്തിൽ 21 പേർക്കും ബോംബേറിൽ അഞ്ചുപേർക്കും പരുക്കേറ്റു. ചികിൽസയിലുള്ളവര്‍ പലരും ആശുപത്രി വിട്ടിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.