പാലക്കാട്ടെ കാട്ടാന പ്രശ്നത്തിന് പരിഹാരമാകുന്നില്ല. ജനവാസമേഖലയിൽ ഇറങ്ങിയ മൂന്നു കാട്ടാനകളെ കാടുകയറ്റിയെങ്കിലും രാത്രിയിൽ ഇവ തിരികെയിറങ്ങുകയാണ്. മുണ്ടൂർ മേഖലയിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടാകുന്നത്.
മുണ്ടൂരിൽ വനമേഖലയോട് ചേർന്നു താമസിക്കുന്നവരാണ് ഇപ്പോൾ കാട്ടാനശല്യത്തിന്റെ ഇരകൾ. മൂന്നു കാട്ടാനകളും ഉൾവനത്തിലേക്ക് പോകാതെ ജനവാസമേഖലയോട് ചേർന്നുളള വനപ്രദേശത്താണ് തമ്പടിക്കുന്നത്. രാത്രിയോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു. കാട്ടാനകളെ തുരത്താൻ തമിഴ്നാട്ടിൽ നിന്ന് താപ്പാനകളെ എത്തിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. കൃഷിനാശത്തിന് നഷ്ടപരിഹാരം പോലും ലഭിക്കാത്തതിനാൽ ജനരോഷം ശക്തമാണ്.
മുണ്ടൂർ , ധോണി , കയ്യറ , കോർമ തുടങ്ങിയ അഞ്ചുകിലോമീറ്റർ ചുറ്റളവിലാണ് കാട്ടാനകളുടെ രാത്രികാല സഞ്ചാരം. വനത്തിലാണ് കാട്ടാനകൾ നിൽക്കുന്നതെന്നാണ് വനംഉദ്യോഗസ്ഥരുടെ വാദം. ഇൗ മെല്ലപ്പോക്ക് നയം തുടർന്നാൽ ജനകീയപ്രതിഷേധത്തിന് കാരണമാകും.