വയനാട് പൊഴുതന ആറാംമൈലിൽ ജനവാസകേന്ദ്രത്തിലെ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. പുലിയെ വലയിൽ കുരുക്കിയശേഷം കിണറിനു മുകളിൽ സ്ഥാപിച്ച കൂട്ടിലേക്ക് കയറ്റുകയായിരുന്നു. പ്രാഥമികപരിശോധനകൾക്കുശേഷം വനത്തിനുള്ളിലേക്ക് വിട്ടു. തേയിലതോട്ടത്തിനു സമീപത്തുള്ള വീട്ടിലെ കിണറിൽ ഇന്ന് രാവിലെയാണ് പുലി കാണപ്പെട്ടത്. വല പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്ന് പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്.
പുലിയെ മയക്കുവെടി ഉപയോഗിക്കാതെ പുറത്തെത്തിക്കാനായിരുന്നു വനംവകുപ്പിൻറെ തീരുമാനം. ആദ്യം പമ്പ് ഇറക്കി കിണറിലെ വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കിണറിനു മുകളിൽ കൂട് സ്ഥാപിച്ച് പുലിയെ വലയിൽ കരുക്കി വലിച്ചുകയറ്റാനായി ശ്രമം. പക്ഷെ രണ്ട് വട്ടവും ഇത് വിജയിച്ചില്ല. ഒടുവിൽ തുടർച്ചായ ശ്രമങ്ങൾക്കു ശേഷം പുലി കുടുങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഫയർഫോഴ്സും പൊലീസും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.