കോഴിക്കോട് പാലാട്ട് യു.പി സ്കൂൾ സർക്കാർ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചതോടെ, ഒാണപ്പരീക്ഷയ്ക്കുമുന്‍പ് സ്വന്തം സ്കൂൾ കെട്ടിടത്തിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും. ഒരുവർഷമായി താൽക്കാലിക കെട്ടിടത്തിലാണ് കുട്ടികളുടെ പഠനം.
പഠിപ്പിച്ച ഭാഗങ്ങൾ ഒരാവർത്തിക്കൂടി മനപ്പാഠമാക്കി ക്കൊടുക്കുകയാണ് മായ ടീച്ചർ. നോട്ടുപുസ്തകത്തിന്റെ താളുകളാണ് ഏഴാം ക്ലാസിന്റെ ബോർഡ്. ഗുണനപ്പട്ടിക ഉച്ചത്തിൽ ഉരുവിടണമെന്നുണ്ട് മിടുക്കന്മാർക്ക്. പക്ഷേ നിർവാഹമില്ല. ഒരു കൈയ്യകലത്തിലാണ് ആറാം ക്ലാസും അഞ്ചാം ക്ലാസും. നിന്നുതിരിയാനിടമില്ലാത്ത കുടുസുമുറിയിൽ മൂന്നുക്ലാസുകൾ. നിയമനടപടികളെ പറ്റിയൊന്നും ഈ കുരുന്നുകൾക്ക് അറിയില്ല. പക്ഷേ ഒന്നേയുള്ളു ആഗ്രഹം.
ഈ ക്ലാസ്മുറികളും അക്ഷരമുറ്റവുമൊക്കെ ഇവരെ കാത്തിരിക്കുകയാണ്. എത്രയുംവേഗം സ്വന്തം സ്കൂളിലേക്ക് വിദ്യാർഥികളെ മാറ്റാമെന്നാണ് അധികാരികൾ നൽകുന്ന ഉറപ്പ്.