സാംക്രമിക രോഗങ്ങള്‍ പരത്തുന്ന ഒരു പൊതുവായനശാലയുണ്ട് കോഴിക്കോട് തൊണ്ടയാടിൽ. പ്രവർത്തനം നിലച്ച വായനശാലയുടെ മുറ്റത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയാണ്. സാമൂഹ്യവിരുദ്ധരുടെ മദ്യപാന കേന്ദ്രം കൂടിയാണ് ഗ്രാമത്തിന്റെ വെളിച്ചമായിരുന്ന ഇൗ പഴയ പുസ്തകശാല.
ഈ പൊളിഞ്ഞ കെട്ടിടത്തിനകത്ത് ചില പുസ്തകങ്ങളെങ്കിലും ഇപ്പോഴും ചിതലരിച്ച് കിടക്കുന്നുണ്ടാകും. ചെളിയിൽ ചവിട്ടാതെ വായനശാലയുടെ മുറ്റത്തേക്ക് കാലുകുത്താനാകില്ല. പാമ്പും പഴുതാരയും പാർക്കുന്ന കുറ്റിക്കാടാണ് ചുറ്റും. കുടിച്ചൊഴിഞ്ഞ മദ്യക്കുപ്പികൾ വായനശാലയുടെ വരാന്തയിൽ കൂട്ടിയിട്ടിട്ടുണ്ട്.നാടിന്റെ നാഡീസ്പന്ദനമായിരുന്ന ഒരു വായനശാലയ്ക്കാണ് ഈ ഗതികേട്.ഇതിനേക്കാളൊക്കെ ദുഖകരമായ മറ്റൊരു കഥയുണ്ട് നാട്ടുകാർ വായിച്ച് വളരാൻ നാട്ടുപ്രമാണിയായിരുന്ന കേലാട്ട് ചന്തുക്കുഞ്ഞൻ സൗജന്യമായി നാടിന് സമർപ്പിച്ചതാണ് ഈ കെട്ടിടവും പറമ്പുമെല്ലാം.ആ വലിയ മനുഷ്യന്റെ ആത്മാവിനോട് ഒരു നാട് കാണിക്കുന്ന നന്ദികേട് കൂടിയാണ് ഇവിടെ കാടുകേറി കിടക്കുന്നത്
നശിച്ച് നാറാണക്കല്ലായ വായനശാലയുടെ പുനർജ്ജീവനം ഈ നാടാഗ്രഹിക്കുന്നുണ്ട്,പണ്ടത്തെ ഇവിടെ ഒത്തുകൂടാനും വായിച്ചുവളരാനുമെല്ലാം ജില്ലാഭരണകൂടത്തിന്റെ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷ.ദേശീയ പാതയോട് ചേർന്ന് കോടികൾ വിലമതിക്കുന്ന ഭൂമിയാണ് അനാസ്ഥയുടെ അടയാളമായി കാടുകേറിയിരിക്കുന്നത്.