കാസർകോട് നഗരത്തിലെ ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപനശാല പൊയ്നാച്ചിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു.
കാസർകോട് ബാങ്ക് റോഡിലെ വിൽപനശാലയാണ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മാറ്റി സ്ഥാപിക്കുന്നത്. പൊയ്നാച്ചി പറമ്പിലെ കെട്ടിടത്തിൻ പ്രവൃത്തനം ആരംഭിക്കാനായിരുന്നു ആലോചന.
ദിവസങ്ങൾക്ക് മുമ്പ് മദ്യത്തിന്റെ ലോഡെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ലോഡ് ഇറക്കാനായില്ല. പിന്നീട് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരുമായി പ്രദേശവാസികൾ ചർച്ച നടത്തി. എന്നാൽ സർക്കാർ തീരുമാനം നടപ്പാക്കാതിരിക്കാൻ ആകില്ല എന്ന നിലപാടിൽ ജില്ലാ ഭരണകൂടം ഉറച്ച് നിന്നു. ഇതോടെയാണ് നാട്ടുകാർ സമരത്തിലേക്ക് തിരിഞ്ഞത്. മദ്യവിൽപനശാല തുറക്കാനുള്ള തീരുമാനം പിൻവലിക്കും വരെ സമരം തുടരാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.
നിർദ്ദിഷ്ട മദ്യവിൽപനശാലയ്ക്ക് സമീപം ആരാധനാലയങ്ങൾ ഉൾപ്പെടെ ഉള്ളത് പരിഗണിച്ച് പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. സമരത്തിന് പിന്തുണയുമായി കക്ഷി രാഷ്ടിയ ഭേദമന്യേ നിരവധി പേരാണ് സമരപ്പന്തലിൽ എത്തുന്നത്.