വഴങ്ങില്ലെന്ന് കരുതിയ മലയാളം ഇഷ്ടഭാഷയാക്കി മാറ്റി ഇതരസംസ്ഥാനക്കാരായ കുരുന്നുകൾ. കേരളത്തിൽ ജോലിയിലേർപ്പെട്ടിട്ടുള്ള ഇതരനാട്ടുകാരുടെ മക്കളാണ് മലയാളത്തിളക്കം പദ്ധതിയിലൂടെ ഭാഷയിൽ മികവുനേടുന്നത്. എസ്എസ്എ നടപ്പാക്കുന്ന പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിൽ മികച്ച തുടക്കമാണ് കിട്ടിയിട്ടുള്ളത്.
നല്ല മലയാളത്തിൽ അതിമനോഹരമായ പാട്ട് അക്ഷരശുദ്ധിയിൽ കേട്ടത്തിന്റെ സന്തോഷത്തിൽ തിരിഞ്ഞു നോക്കുന്നവർക്ക് അത്ഭുതം പകരുകയാണ് ഇതരസംസ്ഥാനക്കാരായ ഈ കുട്ടികൾ. അപ്പോഴാണ് പലരും മലയാളം മറുനാട്ടുകാരുടെ മനസിൽ നേടിയ ഇടം തിരിച്ചറിയുന്നത്. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവർ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കിയെടുത്തത്.
മലയാളഭാഷ വഴങ്ങാത്ത കുരുന്നുകൾക്കായാണ് എസ്എസ്എയുടെ നേതൃത്വത്തിൽ ചിന്താവളപ്പ് ജി.യു.പി സ്കൂളിൽ പ്രത്യേക പരിശീലനം തുടങ്ങിയത്. ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള 32 കുട്ടികളുണ്ട്. 28 പേരും ഇതരസംസ്ഥാനക്കാരായ കുരുന്നുകളാണ്. രാജസ്ഥാൻ, തമിഴ്നാട്, ബീഹാർ, ഉത്തർപ്രദേശ് ,പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കോഴിക്കോട് ചേക്കേറിയവരുടെ കുട്ടികളാണിവർ. പ്രത്യേക പരിശീലനം നേടിയ നാല് അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ. അവധി ദിനത്തിലും ഇവർ സ്കൂളിലേയ്ക്കെത്താനുള്ള താൽപര്യമറിയിക്കുന്നുണ്ട്.