അത്യാഹിതമുണ്ടാകും വരെ മൃദുസമീപനം. അപകടം ബോധ്യപ്പെട്ടാൽ ഉടൻ നടപടിയെന്ന പ്രഖ്യാപനം. ഈ മെല്ലെപ്പോക്കാണ് മാവൂരിലും പരിസരത്തും ഇതരസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോളറ പടരുന്നതിന് ഇടയാക്കിയത്. ശരിയായ മാനദണ്ഡത്തിൽ പ്രവർത്തിക്കുന്ന ഒരു ലേബർ ക്യാംപും പരിശോധനയിൽ കണ്ടെത്താനായില്ല.
ഒന്ന് നിവർന്ന് നിന്നാൽ തല ഉത്തരത്തിൽ തട്ടും. രണ്ടുപേർക്ക് കഷ്ടിച്ച് കിടക്കാൻ കഴിയുന്നിടത്ത് പത്തിലധികമാളുകളുണ്ടാകും. വൃത്തിയുള്ള ശുചിമുറിയോ, പരിസരശുചിത്വമോ, വിശ്രമിക്കാനുള്ള സൗകര്യമോ, കിടപ്പ് മുറിയോ പാടില്ല. മലിനജലം ഒഴുകിയെത്തുന്നിടത്ത് തന്നെ ശുചിമുറി പൈപ്പുമെത്തണം. കാഴ്ച ഇതല്ലെങ്കിൽ കേരളത്തിലെ യഥാർഥ ഇതരസംസ്ഥാനത്തൊഴിലാളി ക്യാംപാകില്ല. അനുഭവങ്ങൾ പലതായിട്ടും മലയാളി ഒന്നും പഠിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് മാവൂരിലെ അനുഭവം.
ദുരിതമിതാണെങ്കിലും ഓരോ ഇതരസംസ്ഥാനത്തൊഴിലാളിയും ഫ്ളാറ്റിനെ വെല്ലുന്ന മാസവാടക നൽകണം. പിഴവ് കണ്ടെത്തിയ കെട്ടിടത്തിന്റെ ഉടമകൾക്ക് പഞ്ചായത്ത് താക്കീത് നൽകി. മോശാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്ന തൊഴിലാളികളെ ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായും ഒഴിപ്പിക്കണമെന്നാണ് നിർദേശം. പിഴവ് തുടർന്നാൽ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.