കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പരുക്കേറ്റ നാല് എഐഎസ്എഫ് പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യൂണിറ്റ് പ്രസിഡന്റ് ശ്രീനാഥിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി.
കോളജിൽ എഐഎസ്എഫ് യൂണിറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി നിലനിന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരേമുന്നണിയിലെ വിദ്യാർഥി സംഘടനകളെന്ന പരിഗണന അടിയിലുണ്ടായില്ല. നാല് എഐഎസ്എഫ് പ്രവർത്തകർക്ക് സാരമായി പരുക്കേറ്റു. സഹപാഠികളാണ് നാലുപേരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ശ്രീനാഥിന് പുറമെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളായ മുഹമ്മദ് അസീസ്, അജീർഷ, അഷ്ഫാഖ് എന്നിവരാണ് ചികിൽസയിലുള്ളത്.
സ്വതന്ത്രമായ പ്രവർത്തനത്തിന് ഞങ്ങളെതിരല്ലെന്ന് ആവർത്തിക്കുകയും അകാരണമായി തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന രീതിയിലേയ്ക്ക് എസ്എഫ്ഐ മാറിയെന്നാണ് ആരോപണം. ഇവർക്ക് അധ്യാപകർ സഹായം ചെയ്യുന്നതായും പരാതിയുണ്ട്. അടിച്ചതിനുള്ള തിരിച്ചടി മാത്രമാണുണ്ടായതെന്നാണ് എസ്എഫ്ഐ നേതാക്കളുടെ പ്രതികരണം.