കാട്ടിൽ വഴിത്തെറ്റിയപ്പോൾ നഷ്ടമായത് സ്വന്തം അമ്മയെയായിരുന്നു. നാട്ടിലെത്തിയപ്പോൾ കിട്ടിയ വളർത്തച്ഛനെ സ്നേഹിച്ച് കൊതി തീരുന്നതിന് മുൻപ് കാണാതായപ്പോൾ അവൻ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോൾ അധികൃതർ വഴങ്ങി വാഹനത്തിൽ കയറ്റി അച്ഛന്റെ അടുത്തെത്തിച്ചു.
പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പന്റെ സ്നേഹത്തിന്റെ നോവുള്ള കഥയാണിത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നാണ് തള്ളയാനയെ കാണാതെ വഴി തെറ്റി നാട്ടിലെത്തിയ കുട്ടിക്കൊമ്പനെ വനം വകുപ്പിന് ലഭിക്കുന്നത്. ദേഹമാസകലം മുറിവേറ്റ് അവശതയിലായിരുന്നു ആനക്കുഞ്ഞ്.
ആനക്കുഞ്ഞുങ്ങളെ പരിചരിക്കുന്നതിൽ മിടുക്കനായ മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലെ ആന പാപ്പാൻ ബൊമ്മൻ കൃഷ്ണഗിരിയിലെത്തി. ഒരു മാസത്തോളമുള്ള പരിചരണത്തിൽ മുറിവുകൾ ഉണങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആനക്കുട്ടി ബൊമ്മനൊപ്പമായി.
കൃഷ്ണഗിരിയിൽ ബൊമ്മന്റെ ജോലി കഴിഞ്ഞതോടെ അധികൃതർ ബൊമ്മനെ തിരികെ മുതുമലയിലേക്ക് കൊണ്ടുവന്നു. ബൊമ്മനെ കാണാതായതോടെ കുട്ടിയാന പ്രതിഷേധം ആരംഭിച്ചു. ഭക്ഷണം കഴിക്കാതെയും ഒടി നടന്ന് ബഹളം വച്ചും പ്രതിഷേധം രൂക്ഷമാക്കി.
ഗത്യന്തരമില്ലാതായപ്പോൾ ആനക്കുട്ടിയെ വാഹനത്തിൽ കയറ്റി വനപാലകർ മുതുമലയിലെത്തിച്ചു. മൈലുകൾ താണ്ടിയുള്ള യാത്രക്കൊടുവിൽ ബൊമ്മനെ കണ്ടതോടെ ഓടിയെത്തിയ ആനക്കുട്ടിയുടെ വികാര വായ്പ്പുകൾ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ബൊമ്മനും കുടുംബവും ആനക്കുട്ടിക്കൊപ്പാണ് കഴിയുന്നത്. പാലും സെർലാക്കും റാഗിയും കലർത്തിയുള്ള ഭക്ഷണമാണ് നൽകുന്നത്.
വയറ് നിറഞ്ഞാൽ അൽപനേരം ബൊമ്മനൊപ്പം കളിക്കണം . ഉറക്കവും ബൊമ്മനൊപ്പമാണ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. കൂടിന് പുറത്തുള്ള വിശാലാമായ പുൽമൈതാനത്തിലാണ് വിശ്രമം .മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അപൂർവ ബന്ധത്തിന്റെ ഹൃദയസ്പർശിയായ ജിവിത നേർകാഴ്ച്ചയാണ് മുതുമല ആന ക്യാംപിൽ നടക്കുന്നത്.