പോക്സോ കേസുകളിൽ തീർപ്പു കൽപിക്കാത്തതിന്റെ പേരിൽ മലപ്പുറം ജില്ലയിൽ നീതി തേടി കഴിയുന്നത് നൂറു കണക്കിന് പീഡനക്കേസുകളിലെ ഇരകളായ കുട്ടികൾ. മലപ്പുറത്ത് പോക്സോ കേസുകള്‍ക്ക് പ്രത്യേക കോടതി ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ മൂന്നര വർഷമായി വിചാരണ കാത്തിരിക്കുന്നത് 518 കേസുകളിലെ ഇരകളാണ്.
പോക്സോ കേസുകള്‍ ഒരു വർഷത്തിനികം തീർപ്പാക്കണമെന്നാണ് നിയമം. 2014 മുതൽ ജില്ലയിൽ 712 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് തീർപ്പായത്. സ്ത്രീകളുടേയും കുട്ടികളുടേയും കേസുകൾ കൈകാര്യം ചെയ്യുന്ന മഞ്ചേരി കോടതിയിൽ തന്നെയാണ് പോക്സോ കേസുകളുടേയും വിചാരണ നടക്കുന്നത്. പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
ഇരകൾ പുറത്തിറങ്ങുബോൾ ആക്രമിക്കാനോ സ്വാധീനിക്കാനോ ഉള്ള സാധ്യതകൾ കണക്കിലെടുത്ത് നിർഭയ ഹോമുകളിലാണ് പീഡനത്തിനിരയാവുന്ന കുട്ടികളെ താമസിപ്പിക്കുന്നത്.മലപ്പുറം നിർഭയഹോമിൽ 25 കുട്ടികളെ പാർപ്പിക്കാനുള്ള സ്ഥലത്ത് 40 കുട്ടികളാണ് നിലവിലുള്ളത്. ദിനം പ്രതി പോക്സോ കേസുകളുടെ എണ്ണം വർധിക്കുമ്പോൾ കുട്ടികളെ താമസിപ്പിക്കാനായി കൂടുതൽ സൗകര്യമൊരുക്കണമെന്ന ആവശ്യവും ഉയരുകയാണ്.