നാട്ടിലിറങ്ങി ഭീതി പരത്തിയ കാട്ടുപോത്തിനൊപ്പം നിന്നു സെൽഫിയെടുത്ത യുവാവിനെ തമിഴ്നാട് വനംവകുപ്പ് തിരയുന്നു. കൂനൂരിനടുത്ത് ബ്ലാക്ക് ബ്രിജിനു സമീപത്തു മേഞ്ഞ കാട്ടുപോത്തിനടുത്തു നിന്നാണു യുവാവ് സാഹസം കാണിച്ചത്. നാട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും യുവാവ് കൂട്ടാക്കിയില്ല. യുവാവ് സെൽഫിയെടുക്കുന്ന ചിത്രം മറ്റു വിനോദസഞ്ചാരികൾ പകർത്തിയിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി കാട്ടുപോത്തിനൊപ്പം നിന്നു സെൽഫിയെടുക്കുന്നതിനിടയിൽ കുത്തേറ്റു മരിച്ചിരുന്നു. കൂടെയുണ്ടായിരുന്നവർക്കും പരുക്കേറ്റു. സിംസ് പാർക്കിലാണ് അപകടമുണ്ടായത്. രണ്ടു വർഷത്തിനുള്ളിൽ എട്ടുപേരാണു കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൂനൂരിലും പരിസരപ്രദേശങ്ങളിലുമായി മരിച്ചത്.