പാലക്കാട്ടെ ജനവാസ മേഖലയിൽ ഇറങ്ങിയ മൂന്ന് കാട്ടാനകൾ തൃശൂർ ജില്ലാ അതിർത്തിയിലെ തിരുവില്വാമലയിലെത്തി. കാട്ടാനകളെ മുണ്ടൂർ വനമേഖലയിലേക്ക് കയറ്റാനുള്ള നീക്കം അഞ്ചാം ദിവസവും പരാജയപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി സാധ്യമായതെല്ലാം ചെയ്യുമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെ രാത്രി ഭാരതപ്പുഴ നീന്തിക്കയറിയ കാട്ടാനകളാണ് ഇന്ന് പുലർച്ചെ തൃശൂർ ജില്ലാ അതിർത്തിയിൽ തിരുവില്വാമലയിലെത്തിയത്. കാട്ടാനകളെ പടക്കമെറിഞ്ഞ് നീക്കാനുള്ള നടപടികൾ പൂർണ പരാജയമായതോടെ വനംപൊലീസ് ഉദ്യോഗസ്ഥർ വെട്ടിലായി. മൂന്നു കാട്ടാനകൾ ഉള്ളതിനാൽ മയക്കുവെടി വയ്ക്കുന്നത് പ്രായോഗീകമല്ലെന്നാണ് വിലയിരുത്തൽ. താപ്പാനകളെ എത്തിക്കാൻ തീരുമാനമായി.
പാലക്കാട് ,തൃശൂർ ജില്ലാ അതിർത്തി പ്രദേശങ്ങളിൽ പൊലീസ് ജാഗ്രതാ നിർദേശം നൽകി. ആനകളെ മുണ്ടൂർ വനമേഖലയിൽ എത്തിക്കുകയാണ് ലക്ഷ്യം. സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉന്നതവനം ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മാങ്കുറുശിയിലും പിന്നീട് പെരുങ്ങോട്ടുകുറുശിയിലും എത്തിയ കാട്ടാനകൾ ഭാരതപ്പുഴയിലൂടെയാണ് ഒറ്റപ്പാലം, തിരുവില്വാമല പ്രദേശങ്ങളിലെത്തിയത്.