വയനാട് തിരുനെല്ലി പഞ്ചായത്തിൽ പ്രഖ്യാപിക്കപ്പെട്ട ചെറുകിട ജലസേചനപദ്ധതികളൊന്നും നടപ്പിലായില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടന്ന മേഖലകളിലൊന്നായിരുന്ന ഇവിടെ കർഷകർ കൃഷിയിൽ നിന്നും പിൻമാറുകയാണ്.
വന്യമൃഗശല്യം, മഴക്കുറവ്, ഒപ്പം ജലസ്രോതസുകളിൽ നിന്നും വെള്ളമെത്തിക്കാൻ സംവിധാനവുമില്ല തിരുനെല്ലിയിലെ കർഷക ദുരിതങ്ങൾ തുടരുകയാണ്. വയനാട്ടിൽ ഏററവും കൂടുതൽ നെൽക്കൃഷി നടന്നിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു തിരുനെല്ലി. ഒരു കാലത്ത് എണ്ണൂറ് ഹെക്ടറോറോളം ഭൂമിയിൽ ഈ മേഖലയിൽ നെൽകൃഷിയുണ്ടായിരുന്നു.
ഇന്നത് പകുതിയായി കുറഞ്ഞു. പല സ്ഥലത്തും ജലസേചന സൗകര്യമില്ല എന്നതാണ് പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
ആലത്തൂർ പാടശേഖരത്തിലേക്ക് ജലസേചന പദ്ധതിയെത്തിക്കുമെന്ന് രണ്ടു വർഷം മുമ്പ് നൽകിയ വാദ്ഗാനമാണ്. എസ്റ്റിമേറ്റ് തയാറാക്കി ഒരു വർഷമായിട്ടും പക്ഷേ ഫണ്ട് ലഭിച്ചിട്ടില്ല. സമീപത്തുള്ള തോടുകളിലൂടെയും കബനി നദിയിലൂടെയും ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിച്ചാൽ പ്രശ്നപരിഹാരമാകുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇക്കുറി നിലമൊരുക്കിയെങ്കിലും പിന്നീട് വെള്ളം ലഭിക്കാത്തതിനാൽ വരണ്ടുണങ്ങി. പലരും മറ്റ് കൃഷിയിലേക്ക് ചുവടുമാറുകയാണ്.