വൈവിധ്യങ്ങളിലൂടെ കൂടുതൽ വിപണനസാധ്യത തേടി ഖാദി ഓണം ബക്രീദ് ഫെസ്റ്റ്. തുണിത്തരങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും സർക്കാർ പ്രഖ്യാപിച്ച ഇളവോടെ ലഭിക്കും. കഴിഞ്ഞദിവസം ജില്ലാ കേന്ദ്രങ്ങളിൽ തുടങ്ങിയ മേളയ്ക്ക് മികച്ച പ്രതികരണമാണ്.
ഏതൊരു വൻകിട കച്ചവട സ്ഥാപനത്തോടും കിടപിടിക്കുന്ന തരത്തിലാണ് ഖാദിമേള. 18 രൂപയുടെ തൂവാലയിൽ തുടങ്ങി ഒൻപതിനായിരം രൂപയുടെ പ്രിന്റഡ് സാരി വരെ നീളുന്ന വ്യത്യസ്ത തുണിത്തരങ്ങൾ. ശുദ്ധമായ തേൻ, സോപ്പ്, മൂല്യവർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയ നാടൻ വിഭവങ്ങൾ. ചെറുകിട സംരംഭകരുടെ ഖാദി ഉൽപ്പന്നങ്ങൾക്കാണ് മേളയിൽ മുൻഗണന.
സർക്കാർ നൽകുന്ന മുപ്പത് ശതമാനം വിലക്കിഴിവും സ്വർണനാണയങ്ങളും ആഴ്ചയിലെ നറുക്കെടുപ്പിലൂടെയുള്ള പ്രത്യേക സമ്മാനങ്ങളും മേളയുടെ ഭാഗമാണ്. ജില്ലാ കേന്ദ്രങ്ങളിലെ വിപണനമേളകൾ അടുത്തമാസം മൂന്ന് വരെ നീളും.