വയനാട് പനമരം കൊറ്റില്ലത്ത് പതിവു പോലെ ഇക്കുറിയും ദേശാടനക്കൊക്കുകൾ കൂടുകൂട്ടാനെത്തി. കൊക്കുകളുടെ പ്രജനനകേന്ദ്രം കൂടിയാണ് ഇവിടം. വിവിധ ഇനത്തിലുള്ള നൂറു കണക്കിന് കൊക്കുകളാണ് ഒരോ വർഷവും എത്തുന്നത്.
കുടിയേറ്റ ഭൂമി കൂടിയായ വയനാട് ജില്ലയിലെ പനമരം എന്ന സ്ഥലം ലക്ഷ്യമാക്കി കടലും മലകളും കടന്ന് മുടങ്ങാതെ വരുന്നവരാണ്.
മുൻ വർഷങ്ങളിൽ മഴയുണ്ടായിരുന്നു, ഇവിടെ കൂടുതൽ മരങ്ങളുണ്ടായിരുന്നു എന്നൊക്കെയായിരിക്കും കൂടണയുമ്പോൾ ഇവർ പരസ്പരം പറയുന്നത്. എന്തായാലും ഇക്കുറി അതിഥികളുടെ എണ്ണം കുവാണ്. ഇനി നാലു മാസത്തോളം വരദൂർ, പനമരം പുഴകൾ സംഗമിക്കുന്ന ഈ തുരുത്ത് പക്ഷിസാമ്രാജ്യമാണ്. താഴെ കാത്തിരിക്കുന്ന മുതലകളാണ് വലിയ ഭീഷണി.
ഈ ചെറിയ മുളങ്കാടിന് കൊറ്റില്ലം എന്നല്ലാതെ മറ്റെന്ത് പേരിടും. സന്ധ്യമയങ്ങുമ്പോഴേക്കും ചേക്കേറാനുള്ള ബഹളങ്ങളാണ് ചുറ്റും.
അരിവാൾ കൊക്ക്, കുളക്കൊറ്റി, ചൂളൻ എരണ്ട, കാലിമുണ്ടി ഇങ്ങനെ പേകുന്നു ഇക്കൂട്ടത്തിലുള്ള ഇനങ്ങൾ.നാട്ടിൽ സുപരിചിതരായ വെള്ളകൊക്കുകളും കൂട്ടുകൂടാനെത്തും. ജൈവവൈവിധ്യം നഷ്ടപ്പെട്ടതാണ് ഒരോ വർഷവും എണ്ണം കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബർ മാസമാകുമ്പോഴേക്കും പറക്കാൻ പഠിച്ച കുഞ്ഞുങ്ങളോടൊപ്പം ഇവർ മടങ്ങും. കൊറ്റില്ലം സംരക്ഷിക്കുമെന്ന് മുൻ കാലങ്ങളിൽ അധികാരികൾ നടത്തിയ പ്രഖ്യാപനങ്ങൾ പാലിക്കപ്പെടുമെന്ന പ്രതീക്ഷയോടെ.