കോഴിക്കോട് ചക്കിട്ടപ്പാറയിൽ റവന്യൂ വകുപ്പ് ഏറ്റെടുത്ത 4200 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യൂ വനംവകുപ്പുകൾ തമ്മിൽ തർക്കം. റവന്യൂ വകുപ്പിന്റെ നടപടിയിൽ പിഴവുണ്ടെന്നും തിരുത്താനുള്ള നിർദേശം നൽകണമെന്നുമാവശ്യപ്പെട്ട് പ്രിൻസിപ്പിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കോഴിക്കോട് ഡിഎഫ്ഒ കത്തയച്ചു. വനംവകുപ്പിന് ഭൂമിയിൽ അവകാശമില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്.
ഈമാസം രണ്ടിനാണ് ചക്കിട്ടപ്പാറയിലെ ഉടമസ്ഥരില്ലാത്ത 4200 ഏക്കർ ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തത്. ഭൂമിയില്ലാത്തവർക്ക് പതിച്ച് നൽകുന്നതും പുതിയ എക്കോ ടൂറിസം പദ്ധതിയുടെ സാധ്യത പഠിക്കുകയുമായിരുന്നു ലക്ഷ്യം. ഭൂമിയേറ്റെടുത്തത് നിയമവിരുദ്ധമെന്നാണ് വനംവകുപ്പിന്റെ നിലപാട്. 1971 മുതൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. മലബാർ വന്യജീവി സങ്കേതത്തിന് കീഴിലുള്ളതിനാൽ പ്രവേശിക്കുന്നതിന് പോലും വനംവകുപ്പിന്റെ അനുമതി വേണം. ഇത്തരത്തിൽ നിയന്ത്രണമുള്ള വനഭൂമി സർക്കാരിന്റെ മറ്റൊരു വകുപ്പിന് അനുമതിയില്ലാതെ എങ്ങനെ ഏറ്റെടുക്കാനാകും. ഇതിലെ വീഴ്ച ശ്രദ്ധയിൽപ്പെടുത്തിയാണ് കോഴിക്കോട് ഡിഎഫ്ഒ വനംമേധാവിയ്ക്ക് കത്തയച്ചത്.
നേരത്തെ ഏറ്റെടുക്കുന്നതിനെച്ചൊല്ലി നിയമതടസമുണ്ടായപ്പോൾ വനം റവന്യൂവകുപ്പുകൾ സംയുക്തമായാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. സ്വകാര്യ ഹർജിയിൽ കഴമ്പില്ലെന്ന് സുപ്രീം കോടതിയ്ക്കും ബോധ്യപ്പെട്ടതാണ്. വർഷങ്ങൾക്ക് ശേഷമുള്ള നടപടി വനംവകുപ്പിനെ അറിയിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഭൂമി സർക്കാരിന് സ്വന്തമായെങ്കിലും അവകാശത്തെച്ചൊല്ലി രണ്ട് വകുപ്പുകൾ ഉടക്കിടുന്നത് സമാന ഭൂമിപ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.