പാലക്കാട് കരിമ്പുഴയിൽ പട്ടികജാതി വിഭാഗക്കാർക്ക് അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിൽക്കുന്നതായി പരാതി. ഇടനിലക്കാർ മുഖേന നടത്തുന്ന ക്രമക്കേടിലൂടെ ലക്ഷങ്ങൾ വിലയുളള സർക്കാർഭൂമിയാണ് നഷ്ടപ്പെടുന്നത്. ചട്ടലംഘനമായിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല.
ഭൂമി കൈവശപ്പെടുത്തിയവർ ഇപ്പോൾ കെട്ടിടം നിർമിച്ച് വാടകയ്ക്ക് കൊടുക്കുകയാണ്. ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിലുളളവർക്ക് വീടു നിർമിക്കാനായി പഞ്ചായത്ത് മുഖേന അനുവദിക്കുന്ന നാലുസെന്റ് സ്ഥലമാണ് മറിച്ചുകൊടുക്കുന്നത്. സെന്റിന് ലക്ഷങ്ങൾ വിലയിട്ട് കൈവശപ്പെടുത്താൻ ഇടനിലക്കാരും ഏറെയുണ്ട്. വീട് നിർമ്മിക്കുന്നില്ലെങ്കിൽ ഭൂമി തിരിച്ച് സർക്കാറിന് നൽകണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് ഭൂമി കൈമാറ്റം ചെയ്യാൻ വില്ലേജ് , റജിസ്ട്രേഷൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു.
എന്നാൽ ഭൂമിവിൽപ്പനയെക്കുറിച്ച് പരാതിയോ ഉദ്യോഗസ്ഥ വീഴ്ചകളോ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. വിജിലൻസ് അന്വോഷണം ആവശ്യപ്പെട്ട് പരാതി നൽകാനാണ് നാട്ടുകാരിൽ ചിലരുടെ തീരുമാനം.