കാസർകോട് പാണത്തൂരിൽ നിന്ന് കാണാതായ നാല് വയസുകാരി സന ഫാത്തിമക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ബന്ധുക്കളുടേയും, പരിസരവാസികളുടേയും മൊഴിരേഖപ്പെടുത്തും. കുട്ടിയെ കാണാതായതില്‍ അസ്വാഭാവികതയില്ലെന്ന് പറയുമ്പോഴും പഴുതടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.
രാജപുരം എസ്.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേയ്ക്കും, അയൽ സംസ്ഥിനങ്ങളിലെ പൊലീസിനും സന ഫാത്തിമയുടെ ചിത്രമടക്കം വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സംഭവദിവസം പ്രദേശത്ത് അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നറിയുന്നതിനാണ് അന്വേഷണസംഘം അടുത്ത ബന്ധുക്കളുടേയും, പരിസരവാസികളുടേയും മൊഴിയെടുക്കുന്നത്. അതേസമയം അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പാണത്തൂർ പുഴയില്‍ നടത്തിയിരുന്ന തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു.
കുട്ടി ഒഴുക്കില്‍പ്പെട്ടോ എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ തിരച്ചില്‍ നടത്തുന്നതില്‍ കാര്യമില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍. വ്യാഴാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാണത്തൂർ ബാപ്പുങ്കയത്ത് ഇബ്രാഹിം.ഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയയെ കാണാതായത്. വീടിനോട് ചേർന്നുള്ള നീർച്ചാലില്‍ നിന്ന് കുട്ടിയുടെ കുട കണ്ടെത്തിയതോടെ സന ഒഴുക്കിൽപ്പെട്ടു എന്ന സംശയത്തിലായിരുന്നു ഇന്നലെ വരെയുള്ള അന്വേഷണം.