കഴിഞ്ഞ ഒരുമാസത്തിനിടെ കോഴിക്കോട് നഗരത്തിൽ അപകടകരമായ വിധം വാഹനമോടിച്ച 205 പേരുടെ ലൈസൻസ് റദ്ദാക്കി. 807 കേസുകളിലായി പന്ത്രണ്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി എണ്ണൂറ് രൂപ പിഴ ഈടാക്കി. വാഹനാപകടങ്ങൾ ക്രമാതീതമാകുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശോധന.
അപകടത്തിനിടയാക്കുന്ന തരത്തിൽ വാഹനമോടിച്ച 80 പേരുടെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 39 പേരുടെയും അമിതഭാരം കയറ്റിയ 20 പേരുടെയും ലൈസൻസാണ് റദ്ദാക്കിയത്. സീൽറ്റ് ബെൽറ്റ് ധരിക്കാത്തതിന് 45 പേരും ഹെൽമറ്റില്ലാതെ യാത്ര ചെയ്ത 146 ഉം വാഹനം രൂപമാറ്റം വരുത്തിയ 34 പേർക്കെതിരെയും നടപടിയെടുത്തു. നികുതിയടയ്ക്കാത്ത 47 വാഹനങ്ങളും പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയ നാൽപ്പത്തി ഒന്ന് വാഹനങ്ങളും മോട്ടോർ വാഹനവകുപ്പ് പിടികൂടി പിഴചുമത്തി.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴിയുള്ള അപകടങ്ങൾ കൂടിയിട്ടുണ്ടെന്നാണ് കണക്ക് തെളിയിക്കുന്നത്. അധികഭാരം കയറ്റിയുള്ള ചരക്ക് വാഹനങ്ങളുടെ യാത്ര. സ്കൂൾ സമയയങ്ങളിൽ ടിപ്പറുകൾ പായുന്നത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരും. ഇതോടൊപ്പം റസിഡന്റ്സ് അസോസിയേഷനിലൂടെയും തദ്ദേശസ്ഥാപനങ്ങൾ വഴിയും മോട്ടോർ വാഹനവകുപ്പ് കൂടുതൽ ബോധവൽക്കരണ പരിപാടികൾ നടത്തും.