കഴിഞ്ഞ ദിവസം കാണാതായ സനഫാത്തിമ എന്ന മൂന്നുവയസുകാരിക്കായുള്ള തിരച്ചിലിലാണ് കാസർകോട് പാണത്തൂർ ഗ്രാമം. വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതായത്.
പാണത്തൂർ ബാപ്പുങ്കയത്ത് ഇബ്രാഹീമിന്റെ മകൾ സന ഫാത്തിമയയെയാണ് വീട്ടുമുറ്റത്ത് നിന്ന് കാണാതായത്. അങ്കണവാടിയിൽ നിന്നും ഉമ്മയോടൊപ്പമാണ് കുട്ടി വീട്ടിലെത്തിയത്. മുറ്റത്തിറങ്ങി കളിക്കുന്നതിനിടയിൽ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേർന്ന് ഒരു ചെറിയ നീർച്ചാലുണ്ട്. മഴപെയ്തൊഴിഞ്ഞ സമയമായതിനാൽ നീർച്ചാലിൽ നല്ല ഒഴുക്കുണ്ടായിരുന്നു.
കുട്ടി ഒഴുക്കിൽപ്പെട്ടു എന്നാണ് ആദ്യം കരുതിയത്. നീർച്ചാലിനോട് ചേർന്ന് കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. ഒരു കിലോമീറ്റർ അകലെ പുഴയിലാണ് ഈ നീർച്ചാൽ ചേരുന്നത്. റോഡിനോട് ചേർന്ന് പൈപ്പിലൂടെയാണ് നീർച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിനിടയിൽ കുട്ടിയെ നാടോടി സ്ത്രീകൾക്കൊപ്പം കണ്ടെത്തിയെന്ന് സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വാർത്തയും പ്രചരിച്ചു.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറുകളോളം നാട്ടുകാർ പുഴയിലും പിശോധന നടത്തി. ഇതുവരേയും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കൂടുതൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ ചേർത്ത് വിപുലമായ തിരച്ചിൽ ആരംഭിക്കാനാണ് പൊലീസ് നീക്കം. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പരന്നതോടെ നാട്ടുകാരും ആശങ്കയിലാണ്.