കോഴിക്കോട് കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയോടെ നഗരവാസികൾ. കനാല്‍ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം പൂർത്തിയാക്കും. കനാൽ സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസി നൽകിയ പൊതുതാൽപര്യ ഹർജിലായിരുന്നു കോടതി ഇടപെടൽ.
കനോലി ഇന്ന് കനാലല്ല. കോഴിക്കോട് നഗരസഭാപരിധിയിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ കനാലിന് അധികനാൾ ആയുസുണ്ടാകില്ല. പല വീടുകളിലെയും മാലിന്യമൊഴുകിയെത്തുന്നത് ഇവിടേയ്ക്കാണ്. സ്വകാര്യ ആശുപത്രികളിലെ മാലിന്യപൈപ്പുകൾ തുറന്നിട്ടിരിക്കുന്നതും കനോലിയിലേയ്ക്കാണ്. ചെളി നിറഞ്ഞു. ഒഴുക്ക് നിലച്ചു.
മാലിന്യം നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് കനോലിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് അധികാരികൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. കനാലിലേക്കുള്ള മലിനജലമൊഴുക്ക് തടയാതെ എങ്ങനെ ശുചീകരിക്കാൻ കഴിയുമെന്നതാണ് പ്രധാനചോദ്യം. ഈ ചോദ്യത്തിനുത്തരം കണ്ടെത്താനായില്ലെങ്കിൽ നേരത്തെ നവീകരണത്തിന്റെ പേരിൽ കനാലിൽ ഒഴുക്കിയ ലക്ഷങ്ങൾക്ക് സമാനമാകും ഹൈക്കോടതി ഉത്തരവും.