സംസ്ഥാനത്ത് ഏറ്റവുംകൂടുതൽപേർ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മേഖലകളിലൊന്നാണ് വയനാട്ടിലെ തിരുനെല്ലി. മൂന്നര പതിറ്റാണ്ടിനിടെ സർക്കാർ കണക്കുകൾ പ്രകാരം ഇവിടെ കൊല്ലപ്പെട്ടത് 55 പേർ. രേഖപ്പെടുത്താത്ത സംഭവങ്ങൾ കൂടിച്ചേരുമ്പോൾ മരണസംഖ്യ എൺപതാകുമെന്ന് നാട്ടുകാർ പറയുന്നു.
വർഷം 1981 തിരുനെല്ലി പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 52/ 81. തോൽപ്പെട്ടിയിൽ കുറുമൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വലിയൊരു പട്ടികയിലെ ആദ്യ പേരാണ് കുറുമൻ. പന്നികുത്തിക്കൊന്ന എടയൂർക്കുന്ന് നസീമ, ഗുണ്ടികപറമ്പ് ചാത്തൻ. നിർഭാഗ്യവാൻമാരുടെ കൂട്ടത്തിൽ ഭൂരിഭാഗവും ആദിവാസികളും, കർഷകരും.
കഴിഞ്ഞ മാസം കാട്ടിക്കുളം കുഞ്ചിലനെ ആന ചവിട്ടിക്കൊന്നതാണ് അവസാന സംഭവം. കുഞ്ചിലൻ തോട്ടത്തിൽ ജോലിയെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടിനിടയിൽ ഇതു കൂടാതെ രേഖപ്പെടുത്താതെ പോയ ഒട്ടേറെ മരണങ്ങളുമുണ്ട്. കൊല്ലപ്പെട്ടവരുടെ മൂന്നിരട്ടിവരും പരുക്കേറ്റവരുടെ എണ്ണം. വൈകുന്നേരം ആറ് മണിക്കുശേഷം വീടിന് പുറത്തുപോകാനാവില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
സ്വാഭാവികവനം കുറഞ്ഞതും, കാലാവസ്ഥാ മാറ്റവും, വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നത് തടയാൻ ശാസ്ത്രീയസംവിധാനങ്ങളില്ലാത്തതും കാരണമായി ചൂണ്ടിക്കാട്ടുന്നു.