കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരം പിൻവലിച്ചു. ഹോസ്റ്റൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായതോടെയാണ് രണ്ടാഴ്ചയായി തുടരുന്ന സമരം വിദ്യാർഥികൾ പിൻവലിച്ചത്. കണ്ണൂർ സര്‍വകലാശാലയുെടയും കാർഷിക സർവകലാശാലയുടെയും ഹോസ്റ്റലുകളില്‍ വിദ്യാർഥികൾക്ക് താമസമൊരുക്കും.
കാർഷിക സർവകലാശാലയുടെ പടന്നക്കാടുള്ള ഹോസ്റ്റലിൽ അൻപത് വിദ്യാർഥിൾക്കും, കണ്ണൂർ സർവകലാശയുടെ ചാലയിലെ ഹോസ്റ്റലിൽ ഇരുത്തിയഞ്ച് വിദ്യാർഥികൾക്കും താമസം ഒരുക്കും. ബാക്കിയുള്ളവർക്ക് അനുയോജ്യമായ മറ്റൊരു താമസസൗകര്യവും കണ്ടെത്തും. ഏറ്റവും അടിയന്തിരമായി താമസം വേണ്ടവർക്ക് ആദ്യം സ്ഥലം അനുവദിക്കും.
താൽക്കാലിക താമസം ഒരുക്കുന്നതിനൊപ്പം സർവകലാശായിൽ പുതുതായി നിർമ്മിക്കുന്ന മൂന്ന് ഹോസ്റ്റലുകളുടെ നിർമാണ ജോലികൾ ഉടൻ ആരംഭിക്കും. ഹോസ്റ്റൽ സൗകര്യത്തിനായി ഇരുന്നൂറ്റി പതിനേഴ് വിദ്യാർഥികളുടെ അപേക്ഷയാണ് നിലവിൽ സർവകലാശാലക്ക് മുന്നിലുള്ളത്. ആവശ്യക്കാരായ എല്ലാവർക്കും ഹോസ്റ്റലിൽ താമസം നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പതിനെട്ട് മുതലാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.