മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന് നാലുദിവസം ശേഷിക്കെ വിജയം ഉറപ്പിക്കാൻ സ്ഥാനാർഥികൾ. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് വോട്ട് അഭ്യർഥിക്കുന്നത്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ നൂറ്റിപന്ത്രണ്ട് സ്ഥാനാർഥികൾ ജനവിധിതേടും.
ഓരോ വോട്ടർമാരെയും മുഖാമുഖംകണ്ട് വോട്ട് ചോദിക്കുന്ന തിരിക്കിലാണ് സ്ഥാനാർഥികൾ. യുഡിഎഫിന്റെ ശക്തികേന്ദ്രമായ ടൗൺവാർഡിൽ വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ സഹോദരിയും തിരഞ്ഞെടുപ്പ് കളത്തിലുണ്ട്. എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് മൽസരം.
മഴയൊന്നും തിരഞ്ഞെടുപ്പ് ചൂടിനെ തണുപ്പിച്ചിട്ടില്ല. നഗരസഭയുടെ തുടക്കംമുതൽ അധികാരത്തിലിരിക്കുന്ന എൽഡിഎഫിനെ താഴെയിറക്കുമെന്നാണ് യുഡിഎഫിന്റെ പ്രഖ്യാപനം.
എൻഡിഎയും പ്രചാരണത്തിൽ പിന്നിലല്ല. മൽസരിക്കുന്ന മൂപ്പത്തിരണ്ട് വാർഡുകളിലും വാഹനപ്രചാരണവും നടത്തുന്നുണ്ട്.