കോഴിക്കോട് വലിയങ്ങാടിയിലെ ശുചിമുറികൾ ഒരാഴ്ചയ്ക്കുള്ളിൽ തുറന്നുനൽകും. ജലവിതരണത്തിനും വൈദ്യുതി ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ തുടങ്ങിയതായി മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് പണി പൂർത്തിയാക്കിയ ശുചിമുറികൾ തുറക്കാൻ നടപടിയില്ലെന്ന മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് മേയറുടെ ഇടപെടൽ.
നിരവധി സാധാരണക്കാർക്ക് പ്രയോജനം ചെയ്യേണ്ട പദ്ധതി നഗരസഭയുടെ മെല്ലെപ്പോക്കിനെത്തുടർന്നാണ് തടസപ്പെട്ടത്. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കിയെങ്കിലും വെള്ളവും വൈദ്യുതിയുമെത്തിക്കാൻ നടപടിയുണ്ടായില്ല. ഈ അലംഭാവം കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ശുചിമുറി തുറന്ന് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു.
വലിയങ്ങാടിയിലെത്തുന്ന നിരവധി കയറ്റിറക്ക് തൊഴിലാളികൾക്കും കച്ചവടക്കാർക്കും പ്രാഥമികാവശ്യം നിർവഹിക്കാനുള്ള സൗകര്യക്കുറവുണ്ട്. ഇതിന് പരിഹാരമെന്ന നിലയിലാണ് 7 ലക്ഷം ചെലവിൽ ശുചിമുറി നിർമിച്ചത്. നിർമാണം പൂർത്തിയാക്കി കരാറുകാരൻ മടങ്ങിയതിന് പിന്നാലെ തുടർ നടപടികളും പ്രതിസന്ധിയിലായി.