കോഴിക്കോട് കല്ലായിപ്പുഴയുടെയും കനോലി കനാലിന്റെയും സംരക്ഷണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് ജില്ലാഭരണകൂടം. കയ്യേറ്റമൊഴിപ്പിക്കുന്നതിനൊപ്പം പുഴയിലും തീരത്തും വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കും. പുഴയിലേയ്ക്കെത്തുന്ന മാലിന്യം സംസ്കരിക്കുന്നതിനുള്ള പദ്ധതിയ്ക്കായി ദേശീയ ഹരിത ട്രൈബ്യൂണൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
കല്ലായിപ്പുഴയുടെ ഇരുപത്തി നാല് ഏക്കറിലധികം കൈയ്യേറിയതായി കണ്ടെത്തി. തടിവ്യാപാരികളും വൻകിട കമ്പനികളും ഭൂമി കട്ടെടുത്തവരിലുണ്ട്. എൺപത്തി ആറ് കെട്ടിടങ്ങളാണ് ഇവിടെ പണിതീർത്തത്. സർവേയിലെ കണ്ടെത്തലുകളിൽ ശാശ്വത പരിഹാരമാണ് ജില്ലാഭരണകൂടത്തിന്റെ ലക്ഷ്യം. വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്ന വ്യക്തികളെക്കൂടി വിശ്വാസത്തിലെടുത്ത് സമഗ്രമായ പുഴ സംരക്ഷണമാണ് ഉദ്ദേശം. ബോട്ടിങ് സൗകര്യം, ലഘുഭക്ഷണശാല, ശുചിമുറി തുടങ്ങി തീരത്തും പുഴയിലും വികസനം ഉറപ്പാക്കും. നിലവിൽ കല്ലായിപ്പുഴയും കനോലി കനാലും മാലിന്യവാഹിനിയായി മാറിയിരിക്കുന്നു. ഇതിന് മാറ്റം വരുത്തുന്നതിനാണ് മാലിന്യ സംസ്ക്കരണ പ്ലാന്റ് നിർമിക്കുന്നതിനുള്ള പഠനം നടത്തുന്നത്.
മൂന്ന് ദിവസത്തിനുള്ളിൽ മാസ്റ്റർ പ്ലാനിന്റെ കരട് ലഭിക്കുമെന്നും നഗരസഭയുമായി ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ തുടങ്ങുന്നതിനൊപ്പം കൂടുതൽ കൈയ്യേറ്റമുണ്ടായ സ്ഥലങ്ങളിൽ വേഗത്തിൽ ജണ്ട സ്ഥാപിച്ച് അതിർത്തി തിരിക്കും.