കാലിക്കറ്റ് സര്‍വകലാശാല സി.എൽ.ആർ ജീവനക്കാർക്ക് പ്യൂൺ തസ്തികയിൽ സ്ഥിര നിയമനം ആവശ്യപ്പെട്ട് ജീവനക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനം ഉണ്ടാക്കാമെന്ന വി.സിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
സ്ഥിരം നിയമനമാവശ്യപ്പെട്ട് സി.എൽ.ആർ തൊഴിലാളികൾ കഴിഞ്ഞ 22 ദിവസായി നിരാഹാര സമരത്തിലായിരുന്നു.ഇവർക്ക് പിന്തുണയുമായാണ് യൂത്ത് കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളിയും പി.ആർ രോഹിൽനാഥും സമരം നടത്തിയിരുന്നത്. നിരാഹാരം നടത്തുന്നവരുടെ ആരോഗ്യ നില വഷളായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭരണകാര്യാലയം ഉപരോധിച്ചു.തുടർന്നായിരുന്നു വി.സിയുമായി പ്രശ്ന പരിഹാര ചർച്ച നടന്നത്. പ്രശ്നപരിഹാരത്തിനായി ഉടൻ സിൻഡിക്കറ്റ് യോഗം വിളിക്കുമെന്നും വി.സി ഉറപ്പ് നൽകി. റിയാസ് മുക്കോളിക്കും സി.എൽ.ആർ തൊഴിലാളി അലീമക്കും ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹിമാൻ ഇളനീർ നൽകിയാണ് സമരം അവസാനിപ്പിച്ചത്.