കാസർകോട് കടലാടിപ്പാറ ഖനനവിഷയത്തിൽ ജില്ലാ കലക്ടർ കെ.ജീവൻ ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി സർവകക്ഷി ജനകീയ സമിതി. ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് പൊതുതെളിവെടുപ്പ് നടത്താൻ കലക്ടർ ആശാപുര കമ്പനിയെ സഹായിച്ചെന്നാണ് ആരോപണം.
പദ്ധതി പ്രദേശത്ത് തന്നെ പൊതുതെളിവെടുപ്പ് നടത്താനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദ്ദേശം അട്ടിമറിച്ച് മുപ്പത് കിലോമീറ്റർ അകലെ പരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനം ജില്ലാ കലക്ടറും, ആശാപുര കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ജനകീയ സംരക്ഷണ സമിതി ആരോപിക്കുന്നു. കടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനനത്തിന് കണ്ടെത്തിയ ഭൂമിയിൽ നിന്ന് സോളർ പാർക്ക് നിർമ്മിക്കാൻ
82.65 ഏക്കർ ഭൂമി കെ.എസ്.ഇ.ബി.ക്ക് കൈമാറിയ കാര്യം മറച്ച് വച്ചാണ് കോടതിയിൽ നിന്ന് പൊതുതെളിവെടുപ്പിന് അനുമതി നേടിയത്. ഇതിൽ ജില്ലാ കലക്ടർക്ക് പങ്കുണ്ടെന്നും സമര സമിതി കുറ്റപ്പെടുത്തി.
ആശാപുര കമ്പനിക്ക് നൽകിയ മൈനിങ് ലൈസൻസ് പിൻവലിക്കണമെന്നാണ് സമര സമിതിയുടെ പ്രധാന ആവശ്യം. പൊതുതെളിവെടുപ്പ് നടത്തുന്ന നീലേശ്വരം പഞ്ചായത്തിലെ വിവിധ സംഘടനകളെക്കൂടി ശനിയാഴ്ച നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാനും ആലോചനയുണ്ട്. കടലാടിപ്പാറയിൽ മറ്റൊരു ജനകീയ പ്രക്ഷോഭത്തിന്റെ കാഹളം മുഴങ്ങുമ്പോഴും കോടതി നിർദ്ദേശമനുസരിച്ച് തെളിവെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.