കെ.എസ്.ആർ.ടി.സിയിലെ ജോലി കഴിഞ്ഞുള്ള സമയത്ത് നെൽകൃഷി നടത്തുന്ന ജീവനക്കാരുടെ ഒരു കൂട്ടായ്മയെ പരിചയപ്പെടാം. വയനാട് പൂതാടി പഞ്ചായത്തിൽ താമസിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കൂട്ടായ്മയാണ് മണ്ണിൽ പൊന്നുവിളയിക്കാൻ ശ്രമം നടത്തുന്നത്. സമീപത്തെ ആദിവാസി കുടുംബങ്ങളെയും കൂടെക്കൂട്ടിയാണ് കൃഷി തിരിച്ചുപിടിക്കുന്നത്.
അവർ ഇരുപത്തഞ്ച് പേരുണ്ട്. പൂതാടി പഞ്ചായത്തിൽ താമസിക്കുന്ന കെ.എസ്.ആർ.ടിസി ജീവനക്കാർ. രണ്ടു മാസം മുമ്പ് ഒത്തുചേർന്ന ഒരു രാത്രിയിൽ ഉദിച്ച ആശയമാണ് നെൽകൃഷി. അദ്യം പ്രദേശത്ത് വർഷങ്ങളായി കൃഷി നടത്താതെ കിടന്ന ആറേക്കറോളം ഭൂമി കണ്ടെത്തി പാട്ടത്തിനെടുത്തു.
വളയം പിടിച്ചും ടിക്കറ്റ് മുറിച്ചും ശീലിച്ച കൈകൾ കൃഷിയായുധങ്ങൾക്കും പെട്ടന്ന് തന്നെ വഴങ്ങി. കാടുകൾ വെട്ടിമാറ്റി. തോടുവെട്ടി വെള്ളം തിരിച്ചു കൊണ്ടുവന്നു. ഒരു മാസത്തെ അധ്വാനത്തിനൊടുവിൽ മണ്ണ് കൃഷിക്ക് യോഗ്യമാക്കി. പിന്നെ നാടൻ വിത്തിറക്കി. ഞാട്ടിയ്ക്ക് സമീപത്തെ കോളനിയിലുള്ളവരെക്കൂടി കൂട്ടി. നഷ്ടമായിക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ തിരിച്ചു പിടിക്കുന്ന ശ്രമത്തെ ആദിവാസി കുടുംബങ്ങളും അതീവ സന്തോഷത്തോടെ ഏറ്റെടുത്തു.
കെ.എസ്.ആർ.ടി.സിയിലെ ജോലി കഴിഞ്ഞതിനുശേഷമാണ് ജീവനക്കാർ കൃഷിപ്പണിക്കെത്തുന്നത്. അതു കൊണ്ടു തന്നെ പലപ്പോഴും രാത്രി സമയത്തും വയലിൽ ജോലിയുണ്ടാകും. മാതൃകാപ്രവർത്തനത്തിന് പൂതാടിപഞ്ചായത്തിന്റെ സജീവ പിന്തുണയുമുണ്ട്.