മലപ്പുറം പൊന്നാനി വാണിജ്യ തുറമുഖ നിർമാണം മന്ദഗതിയിൽ. നിര്‍മാണം തുടങ്ങി രണ്ടുവര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ ആദ്യഘട്ടം എങ്ങുമെത്തിയിട്ടില്ല. തുറമുഖത്ത് കരിങ്കൽ ഭിത്തി നിർമാണം മാത്രമാണ് ഇതുവരെ നടന്നത്.
മലബാറിന്റെ വാണിജ്യ വികസനത്തിന് ഏറെ പ്രതീക്ഷ നൽകികൊണ്ടായിരുന്നു 2015 ഒാഗസ്റ്റ് 8 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുറമുഖത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.2000 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്.മൂന്ന് വർഷം കൊണ്ട് ആദ്യഘട്ട നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നാം ഘട്ടത്തിൽ ഒരു കൽക്കരി ടെർമിനലും 250 മീറ്റർ നീളമുള്ള രണ്ടു ബർത്തുകളും നിർമിക്കാനായിരുന്നു പദ്ധതി രണ്ടു വർഷം പിന്നിടുമ്പോൾ തീരത്തുനിന്ന് കടലിലേക്ക് നിർമിക്കേണ്ട കരിങ്കൽ ബണ്ടിന്റെ ജോലി മാത്രമാണ് നടന്നത്.
700 കോടിരൂപയാണ് ആദ്യഘട്ട നിർമാണത്തിന്റെ ചെലവ്. ചെന്നൈ ആസ്ഥാനമായ മലബാർ പോർട് ട്രസ്റ്റിന് സർക്കാർ 30 വർഷത്തേക്കാണ് 29.5 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയിരുന്നത്. തുറമുഖത്തിന്റെ നിർമാണ ജോലികൾ തടസപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും നിർമാണം വേഗത്തിലാക്കണമെന്ന് കരാറെടുത്ത കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു