മുഹമ്മദ് ലിജാഷിന്റെ പാതി ചെരിഞ്ഞ തല നേരെയാക്കി കൈപ്പത്തിയിൽ താങ്ങി നിർത്തി ഉമ്മ കദീജ വിളിച്ചു. മോനേ..ലിജാഷേ..നോക്കു മോനേ..നിന്റെ ടീച്ചർ നിന്നെ കാണാൻ വന്നിരിക്കുന്നു....എന്തോ മനസ്സിലായതു പോലെ ലിജാഷിന്റെ കണ്ണുകൾ മാത്രം തെരുതെരെ മിന്നിയടഞ്ഞു.. അത്രമാത്രം.
‘..എല്ലാം കേൾക്കുന്നുണ്ട്..അറിയുന്നുണ്ട്..’ഉമ്മ പറഞ്ഞു. അരക്കുപറമ്പ് പള്ളിക്കുന്നിലെ തുവ്വശേരി അബ്ബാസിന്റെ കുടുംബം കണ്ണിമ ചിമ്മാതെ ലിജാഷിന് കൂട്ടിരിക്കാൻ തുടങ്ങിയിട്ട് 15 മാസമായി. 2016 മേയ് 20 വരെ ഇങ്ങനെയായിരുന്നില്ല. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ചും ഓടിച്ചാടിയും നടന്ന ഒരു കാലമുണ്ടായിരുന്നു.
വെട്ടത്തൂർ ഹൈസ്കൂളിൽനിന്ന് ഒൻപതിലേക്കു ജയിച്ച് പുത്തൻ ബാഗും പുസ്തകങ്ങളുമായി സ്കൂൾ തുറക്കുന്നതും കാത്തിരുന്ന ദിവസങ്ങൾ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ ആഹ്ലാദപ്രകടനത്തിൽ പങ്കെടുക്കാൻ കൂട്ടുകാർക്കൊപ്പം തിരിച്ചതായിരുന്നു ലിജാഷ്. കൂട്ടുകാരന്റെ ബൈക്കിൽ ലിജാഷ് അടക്കം മൂന്ന് പേർ. ലിജാഷ് ഏറ്റവും പിന്നിലായിരുന്നു.
കാര്യാവട്ടം വെട്ടത്തൂർ റോഡിൽ തേലക്കാട്ട്‌വച്ച് എതിരെ വന്ന പാഴ്സൽ ലോറിയിൽ ബൈക്ക് ഇടിച്ചു. മൂന്നു പേരും റോഡിൽ തെറിച്ചുവീണു. ലിജാഷിന്റെ തലയ്ക്കായിരുന്നു ഗുരുതര പരുക്ക്. പെരിന്തൽമണ്ണയിൽനിന്ന് കൊച്ചിയിൽ അമൃത ആശുപത്രിയിലേക്കു മാറ്റി. തലയിൽ ഓപ്പറേഷനുകൾ പലത് നടത്തി. അന്നു ചലനശേഷി നഷ്ടപ്പെട്ട് ഓർമകൾ മറഞ്ഞു കിടപ്പിലായതാണ്. ഇന്നും ഫിസിയോതെറപ്പി അടക്കമുള്ള ചികിത്സകൾ തുടരുന്നു. 15 ലക്ഷത്തിലധികം രൂപാ ഈ നിർധന കുടുംബം ഇതിനകം ചെലവഴിച്ചു.
നല്ലവരായ നാട്ടുകാർ, ബന്ധുക്കൾ, സ്നേഹിതർ, വെട്ടത്തൂർ സ്കൂളിലെ നല്ലപാഠം പ്രവർത്തകർ.. അങ്ങനെ ഒട്ടേറെ പേർ സഹായിക്കാനെത്തി..സദാനേരവും സഹായത്തിന് അടുത്തു വേണ്ടതിനാൽ ലിജാഷിന്റെ പിതാവ് അബ്ബാസിന് കൂലിപ്പണിക്കുപോലും പോകാൻ സാധിക്കുന്നില്ല. ആ വീട് കൂട്ടിരിക്കുന്നു.. ലിജാഷിന്റെ കൈ അനങ്ങുന്നത് കാത്ത്..കണ്ണിമ ചിമ്മുന്നത് കാത്ത്..ഉറങ്ങാതെ..ഒപ്പം.
മലപ്പുറത്ത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ ഇരുചക്രവാഹനങ്ങളുടെ അപകടക്കണക്കുകളിലേക്കു നോക്കുമ്പോൾ തരിച്ചിരുന്നു പോകും. അശ്രദ്ധമായ ഡ്രൈവിങ്മൂലം അപകടത്തിൽപെടുന്നവരുടെ ഗ്രാഫ് മുന്നോട്ടു കുതിക്കുകയാണ്.
അവയിൽ നല്ലൊരു പങ്ക് കൗമാരക്കാർ ഓടിക്കുന്ന ഇരു ചക്രവാഹനങ്ങൾമൂലമാണെന്നു കൂടി അറിയുക. സ്കൂളിലേക്കും കോളജിലേക്കും പോകുന്ന കുട്ടികൾക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ബൈക്ക് കൊടുത്തുവിടുന്ന മാതാപിതാക്കൾ അറിയണം.നിങ്ങൾ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. ലൈസൻസോ ട്രാഫിക് നിയമ പരിജ്ഞാനമോ ഇല്ലാതെ ചോരത്തിളപ്പ് മാത്രം കൈമുതലാക്കി പുതുബൈക്കിൽ കൂട്ടുകൂടി മൂന്നും നാലും പേരെ പിന്നിൽ കയറ്റി ടാറ്റാ പറഞ്ഞ് പോകുന്ന മക്കളിൽ പലരും കയ്യും കാലും ഒടിഞ്ഞും തല തകർന്നും ചിലപ്പോൾ ജീവൻതന്നെ നഷ്ടപ്പെട്ടും തിരികെയെത്തുമ്പോൾ വിലപിച്ചിട്ടെന്തു ഫലം.