കാസർകോട് കേന്ദ്രസർവകലാശാലയിലെ ഹോസ്റ്റൽ പ്രശ്നത്തിന് പരിഹാരം തേടി വിദ്യാർഥികൾ കേന്ദ്ര സർക്കാരിനെ സമീപിക്കും. ആവശ്യക്കാരായ എല്ലാവർക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.
രാത്രികാലങ്ങളിൽ ക്ലാസ് മുറികളിലും, ലൈബ്രറിയിലും താമസിച്ചുള്ള പ്രതിഷേധം പിൻവലിച്ചെങ്കിലും സമരം പൂർണമായി അവസാനിപ്പിക്കാൻ വിദ്യാർഥിൾ തീരുമാനിച്ചിട്ടില്ല. നിരാഹര സമരമുൾപ്പെടെ ആരംഭിക്കാനാണ് ആലോചന.ഇതിനൊപ്പം പ്രശ്നപരിഹരാത്തിന് കേന്ദ്ര മാനവശേഷി മന്ത്രിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും സമരക്കാർ ആലോചിക്കുന്നു.
സമരം പൂർണമായി അവസാനിപ്പിക്കാൻ വിദ്യാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് അധികൃതരുടെ നിലപാട്. പക്ഷെ പ്രശ്നപരിഹാരത്തിന് കഴിഞ്ഞ ദിവസം മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ മാത്രമാണുള്ളത്. വിദ്യാർഥികളുടെ പക്ഷത്ത് നിന്ന് പുതിയ നിർദ്ദേശങ്ങൾ വന്നാൽ പരിഗണിക്കും.
വരും ദിവസങ്ങളിൽ സമരസമിതി യോഗം ചേർന്ന് പ്രതിഷേധത്തിന്റെ രീതി തീരുമാനിക്കും. പ്രശ്നപരിഹാരമാകാതെ പ്രത്യക്ഷ സമരം പിൻവലിച്ച നടപടിയിൽ വിദ്യാർഥികളിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.