ഏതു നിമിഷവും വീട് പുഴയെടുക്കുമെന്ന ഭീതിയിലാണ് മലപ്പുറം കാളികാവ് പൊട്ടാണി തരിശ് കോളനിയിലെ എട്ടു ആദിവാസി കുടുംബങ്ങൾ. മാങ്ങരച്ചോല പുഴയോരത്താണ് ഇവരുടെ ജീവിതം.
കഴിഞ്ഞ മഴക്കാലത്ത് പുഴകരകവിഞ്ഞൊഴുകിയപ്പോഴാണ് കോളനിയിലെ മാതിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകർന്നത്. മഴ ശക്തമാകുമ്പോൾ പേടിയോടെയാണ് മാതിയും കുടുംബവും കഴിയുന്നത്. പ്ലാസ്റ്റിക്ക് ചാക്കുകൾ കെട്ടി നിർത്തിയാണ് അവശേഷിക്കുന്ന ഭാഗം സംരക്ഷിക്കുന്നത്.
മാതിയുടേതിന് സമാനമായ സാഹചര്യത്തിലാണ് കോളനിയിലെ എട്ടു കുടുംബങ്ങളും കഴിയുന്നത്. മിക്ക വീടുകളും മണ്ണു കൊണ്ട് നിർമിച്ചവയാണ്. പുഴയോരത്തെ ദുരിതം പലപ്പോഴായി പഞ്ചായത്തിലും മറ്റും അറിയിച്ചു. ഇതുവരെയാരും ഇങ്ങോട്ട് എത്തിയിട്ടില്ല.